Wednesday, March 9, 2022

                                                   വേർപാടിന്റെ വേദന

ദിലീപിന്റെ വേർപാട് എന്നിലുണ്ടാക്കിയ ഞടുക്കം വളരെ വലുതായിരുന്നു. ഒന്നോർത്തു നോക്കൂ, രക്ത ബന്ധമോ മറ്റു പ്രത്യേകിച്ച് കടപ്പാടുകളോ ഇല്ലാതിരുന്ന ഒരു വ്യക്തി, അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃ പടവും മനുഷ്യ സ്നേഹവും കൊണ്ട് എന്നെപ്പോലുള്ള വെറും ഒരു സാധാരണക്കാരനിൽ വളരെ സ്വാധീനം ചെലുത്തുക , എനിക്ക്  പ്രത്യേക പരിഗണനകൾ, എന്റെ തുടക്ക കാലത്തിലെ career വളർച്ചക്ക് വേണ്ടുന്ന സംഭാവനകൾ നൽകുകഎന്നിട്ടു പെട്ടെന്നൊരു ദിവസം ലോകത്തിൽ നിന്ന് അപ്രത്യക്ഷനാവുക. ഇതായിരുന്നു ദിലീപ് .

 

ഏകദേശം 20 -21  വര്ഷങ്ങള്ക്കു മുൻപാണ്  ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. ചെന്നൈയിൽ പഠിക്കുമ്പോൾ, അവൻ അന്ന് ABN AMRO എന്ന ബാങ്കിൽ സോഫ്റ്റ്വെയർ consultant ആയി വന്നു. ബാംഗ്ലൂർ ഉള്ള ഒരു കമ്പനിയുടെ ABN Technical represenative ആയിരുന്നു . ഞങ്ങളുടെ കൂടെയുള്ള രാജീവിന്റെ നാട്ടുകാരൻ ആയതിനാൽ സ്വാഭാവികമായും രാജീവ്, Kunhahammad , എബ്രഹാം , ജസ്വന്ത് എന്നിവരോടോപ്പോം ആയിരുന്നു ദിലീപിന്റെ താമസം. വളരെ പെട്ടെന്ന് തന്നെ അവൻ ഞങ്ങളുടെ എല്ലാ കൂട്ടുകാരുടെയും കൂട്ടുകാരൻ ആയി. അതിൽ അവസാനത്തെ ആളായിരുന്നു ഞാൻ എന്ന് വേണേൽ പറയാം. വളരെ നല്ല ഇടപെടലുകൾ, നല്ല ജോലി , നല്ല ശമ്പളം, ഇതൊക്കെ ഞങ്ങളെ എല്ല്ലാരേം ആകർഷിച്ചു എന്ന് വേണേൽ പറയാം. പിന്നീട് മറ്റുള്ളവരെല്ലാം ഓരോ വഴിക്കായപ്പോൾ ഞാനും ദിലീപിനോടൊപ്പം താമസം തുടങ്ങി. ഇതിനിടെയിൽ ABN  AMRO ബാങ്ക് എനിക്ക് ജോലി തന്നപ്പോൾ, ദിലീപിന്റെ recomendation വളരെ സഹായകമായി. അന്നത്തെ ഞങ്ങളുടെ ബാങ്ക് ഹെഡ് Sainath രാധാകൃഷ്ണന്റെ ക്യാബിനിൽ എപ്പോൾ വേണമെങ്കിലും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ദിലീപിനുണ്ടായിരുന്നു.

 

പിന്നീട് വിവാഹം കഴിഞ്ഞു അവൻ ബാംഗ്ലൂരിലേക്ക് മടങ്ങി പോയി. അവിടെ Iflex (ഇപ്പൊ Oracle ) കമ്പനിയിൽ നല്ല ജോലി വാങ്ങിയപ്പോൾ, ഞാൻ വീണ്ടും പിറകെ കൂടി. എനിക്കൊരു ജോലി അവിടെയും തരപ്പെടുത്താമോ എന്ന് ചോദിച്ചു. വളരെ സന്തോഷത്തോടെ അവിടെയും അവൻ എന്നെ recommend ചെയ്തുഞാൻ final ഇന്റർവ്യൂ പാസ്സായില്ല. പക്ഷെ അന്ന് കോയമ്പത്തൂർ ICICIyil ജോലി ചെയ്യുകയായിരുന്ന എന്നെ ബാംഗ്ലൂരിൽ എത്തിച്ചു അവന്റെ വീട്ടിൽ താമസിപ്പിച്ചു , ഭക്ഷണവും തന്നു ഇന്റർവ്യൂവിനു വേണ്ടി prepare ചെയ്യിക്കാൻ അവൻ കഷ്ടപെട്ടതോർത്താൽ , സ്വന്തക്കാര് പോലും എന്നോട് ഇത്രയും കരുണ കാണിച്ചട്ടില്ല. അവനു പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത ഒരു കാര്യമായിരുന്നു താനും. തന്റെ ജീവിത യാത്രയിൽ എങ്ങോ പരിചയപ്പെട്ട ഒരു സാധാരണക്കാരന് പയ്യനോട് കാണിച്ച മനുഷ്യത്വവും സൗഹൃദവും ആണ് ദിലീപ് എന്ന വ്യക്തിയെ ഒരു അസാധാരണക്കാരൻ ആക്കുന്നത്. മനുഷ്യ ബന്ധങ്ങളുടെ ഒരു ഉന്നത നിലവാരം പുലർത്തുവാൻ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിനേക്കാളും എടുത്തു പറയേണ്ടുന്ന കാര്യം, ദിലീപ് വഴി മാത്രം എന്നെ പരിചയമുണ്ടായിരുന്ന അവന്റെ ഭാര്യ  സുജിത എനിക്ക്  ദിലീപ് തന്ന അതെ സൗഹൃദവും പരിഗണകളും തന്നിരുന്നു എന്നുള്ളതാണ്. ഒരു വിഷമവും കൂടാതെ എനിക്ക് ഭക്ഷണം തരുന്നതിലും, താമസം ഒരുക്കുന്നതിലും സുജിതയും പങ്കാളി ആയി. രണ്ടു വര്ഷങ്ങള്ക്കു ശേഷം എനിക്ക് വീണ്ടും ഒരു ജോലി വാങ്ങി തരുന്നതിൽ നിർണായക പങ്കു വഹിച്ചു. അപ്പോഴും കോയമ്പത്തൂരിൽ നിന്ന് ബാംഗ്ലൂരിൽ വരുന്നതിനുള്ള എല്ലാ സഹായവും ചെയ്തു തരികയും ചെയ്തു.

എന്റെ career മെച്ചപ്പെടുത്താനും  ഇപ്പോഴുള്ള ഒരു തലത്തിലേക്ക് കൊണ്ട് വരുവാനും വളരെ അധികം സഹായിച്ച ഒരു ജോലി ആയിരുന്നു അത്. ശെരിയാണ് , ജോലി ചെയ്തതൊക്കെ ഞാനാണ്, പക്ഷെ അതിനുള്ള സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ദിലീപിന്റെ പങ്കു ഒരു കാലത്തിലും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ വീണ്ടും വീണ്ടും ആലോചിക്കുന്ന വിഷയം, ദിലീപിന് എന്നെകൊണ്ട് പ്രയ്തേകിച് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല, എങ്കിലും എന്നെ കരുതുന്നതിൽ (എന്നെ മാത്രമല്ല). എന്നെ പോലുള്ള ധാരാളം ആളുകൾക്ക് ഇതുപോലെ ഒരുപാട് പറയാൻ ഉണ്ടാകും.

 

പിന്നീട് സോഫ്റ്റ്വെയർ ജോലി ഉപേക്ഷിച്ചു റിയൽ എസ്റ്റേറ്റ്  ബിസിനെസ്സിലേക്കു ഇറങ്ങിയപ്പോഴും അവൻ എനിക്ക് വേണ്ടി ഒരു കൈ ഇട്ടിരുന്നു. എന്നെ സംബന്ധിച്ചു അത് വിജയമായില്ല എങ്കിലും, മേഖലയിൽ ദിലീപ് നേടിയെടുത്ത പുരോഗതി അസൂയാവഹം ആയിരുന്നു. ചില തിരിച്ചടികൾ അവിടെ ഉണ്ടായിരുന്നെങ്കിലും , തന്റെ കോർപ്പറേറ്റ് management expertise മുഴുവനും നന്നായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഞാൻ അത്ഭുദത്തോടെയും അല്പം ആദരവോടെയും ഒക്കെ ആണ് ദിലീപിന്റെ ജീവിത വഴികളൊക്കെയും കണ്ടു നിന്നതു. ഏതു മേഖലയിൽ പ്രവർത്തിച്ചാലും, താൻ ഒരു best  പ്രോഡക്റ്റ് ആണ് എന്ന് കൂടെയുള്ളവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നു. മാത്രമല്ല , തട്ടിപ്പുകൾ ഏറെ നടക്കുന്ന ഒരു മേഖലയായിട്ടു  കൂടി, അവിടെ നല്ല സുതാര്യതയും വിശ്വാസ്യതയും വേണമെന്ന് ദിലീപിന് നിർബന്ധമായിരുന്നു.

 

ഒരുപ്പാട്നല്ല സുഹൃദ് ബന്ധങ്ങൾ ഉണ്ടായിരുന്നു. ചിലരൊക്കെ മാറിപോയിക്കാണും , പക്ഷെ കൂടെയുള്ളവർക്ക് എന്നും അവനൊരു ആത്മവിശ്വാസമായിരുന്നു . 2016 ഇന് ശേഷം എനിക്ക് അവനോടു കൂടുതൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വിളിക്കാനും കഴിഞ്ഞില്ല.

 

കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ചകൾ ആയി ഞാൻ ഒന്ന് വിളിയ്ക്കണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവന്റെ ഒരു ബന്ധു അരുണിനോട് ഞാൻ linkedIn മെസ്സേജ് വഴി ചോദിച്ചു , ഫോൺ നമ്പർ കൺഫേം ചെയ്തു. വിളിക്കാം എന്ന് പറഞ്ഞു. പിന്നെയും രണ്ടു-മൂന്ന് ദിനം കഴിഞ്ഞു. അപ്പോഴാണ് അരുൺ വീണ്ടും മെസ്സേജ് അയച്ചത്. ദിലീപ് ഐസിയുവിൽ ആയിരിക്കുന്നു. ഒന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പക്ഷെ എല്ലാം വിഫലമാക്കികൊണ്ടു ഇന്ന് രാവിലെ അവൻ പോയി. ഒരു വലിയ ക്യാൻവാസിൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരു മനോഹര ചിത്രം പോലെ.

 

മനുഷ്യ ജീവിതത്തിന്റെ ക്ഷണികതകളെ കുറിച്ചോർത്തു നമ്മളൊക്കെ വാചാലരാകും . പക്ഷെ നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവർക്കോ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ, അത് ഉൾക്കൊള്ളുവാൻ വളരെ പ്രയാസമായിരിക്കും.

 

പ്രിയപ്പെട്ട ദിലീപ്, നിങ്ങളൊരു സംഭവമായിരുന്നു. ജീവിച്ചിരുന്ന കാലത്തിൽ , വളരെ അർത്ഥവത്തായ കൊറച്ചു കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്കു കഴിഞ്ഞു. ഞാനുൾപ്പെടെ കൊറച്ചു പേരെയെങ്കിലും നിങ്ങൾക്കു സ്വാധീനിക്കുവാൻ കഴിഞ്ഞു . മനോഹരമായ സൗഹൃദ അനുഭവങ്ങൾ തന്നു.കാലം കാത്തുവെച്ച പേമാരികൾ പെയ്തൊഴിയുമ്പോൾ, നിങ്ങളുടെ ശാന്തമായ മുഖം നിത്യമായി ഉറങ്ങുവാൻ പോകുമ്പോൾ, പ്രിയപ്പെട്ട സ്നേഹിതാ, താങ്കളുടെ ആത്മാവിനു ശാന്തി നേരുവാൻ മാത്രമേ ബലഹീനനായ എനിക്കു കഴിയൂ. പ്രിയപ്പെട്ട കുടുംബo, പ്രത്യേകിച്ച് എന്റെ സഹോദരി സുജിത, സാഹചര്യം നേരിടാൻ ഉള്ള കരുത്തു ദൈവം തരട്ടെ എന്ന്  പ്രാർത്ഥിക്കുന്നു.

 

 

സസ്നേഹം

ബിജി  

Tuesday, November 9, 2021

                                        സൂസമ്മ ടീച്ചർ -ഇനി ഓർമകളിൽ മാത്രം ...

 

പുന്നക്കോട് ഹൈസ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ച സൂസമ്മ ടീച്ചർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എന്നെപോലെ അനേകം വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചർ, എല്ലാര്ക്കും വളരെ ഇഷ്ടമായിരുന്നു. ടീച്ചറിനെ ഓർത്തിരിക്കാൻ എനിക്ക് ഒരുപാടു കാര്യങ്ങൾ ഉണ്ട്. ടീച്ചറിന്റെ കുടുംബം ഞങ്ങളുടെ കുടുംബവുമായി ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അടുപ്പവും ഒരേ നാട്ടുകാരും പള്ളിക്കാരും ഒക്കെയാണ്. എന്നിരുന്നാലും , ടീച്ചറിനെ എന്റെ പ്രിയപ്പെട്ട വ്യക്തിയാക്കിയത് എന്നെ മൂന്നു വര്ഷം പഠിപ്പിച്ചു എന്നുള്ളതാണ്.

 ടീച്ചറിനെ കുറിച്ചുള്ള ചില ഓർമ്മകൾ ഇവിടെ കുറിക്കട്ടെ.

 എട്ടാം ക്ലാസ്സിലെ സാമൂഹിക പാഠം ക്ലാസിലാണ് ഞാൻ ആദ്യമായി ടീച്ചറിനെ പരിചയപ്പെടുന്നത്. തന്റെ സഹ പ്രവർത്തകന്റെ മകൻ എന്ന നിലയിലും കുടുംബങ്ങൾ തമ്മിലുള്ള പരിചയവും കാരണം ടീച്ചറിന് എന്നെ വലിയ കാര്യമായിരുന്നു.  പഠിപ്പിക്കുന്ന ഭാഗങ്ങൾ എനിക്ക് മനസ്സിലായോ എന്ന് ഉറപ്പു വരുത്തുന്നതിൽ ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ടീച്ചർ ഹിസ്റ്ററിയും ജോഗ്രഫിയും ആണ് പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ ടീച്ചറിന്റെ ഒരു monotonous voice കൊറച്ചു ബോറിങ് ആയി തോന്നിയെങ്കിലും പതിയെ പതിയെ ഞാൻ ഒരു പ്രത്യേക തലത്തിൽ അലിഞ്ഞു ചേർന്ന്. മാതൃ വാത്സല്യം കലർന്ന ഒരു പഠന രീതി ആയിരുന്നു ടീച്ചറിന്റേത്. കൗമാരക്കാരായ കുട്ടികളെ പഠിപ്പിക്കുമ്പോൾ ആർക്കും അല്പമൊക്കെ ദേഷ്യം വരുന്നത് പതിവാണല്ലോ. ടീച്ചർ ഒരിക്കലും ഞങ്ങളോട് കയർത്തു സംസാരിക്കുകയോ , അടിക്കുകയോ ഒന്നും ചെയ്തിട്ടില്ല. എല്ലാം സ്നേഹത്തോടെ ഉപദേശം ആയിരുന്നു. ചില സമയങ്ങളിൽ കുസൃതികളായ ഞങ്ങളോട് അതെ നാണയത്തിൽ തിരിച്ചു  കൌണ്ടർ അടിക്കാൻ ഒരു പ്രത്യേക ചാതുര്യം ടീച്ചർ കാണിച്ചിരുന്നു. എന്നാൽ ഒന്നും അതിരു കടന്നു പറഞ്ഞിട്ടുമില്ല. ഒരിക്കൽ ചരക്കു ഗതാഗതം എന്ന വാക്ക് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും ചിരിച്ചു, പെൺപിള്ളേർ തലകുനിച്ചിരുന്നു . പക്ഷെ ടീച്ചറിന്റെ മറുപടി ശാന്ത ഗംഭീരമായിരുന്നു. എടാ നീയൊക്കെ കരുതുന്ന ചരക്കു അല്ല , ഇത് ഗുഡ്സ് (goods) ആണ് എന്ന് പറഞ്ഞു എല്ലാരുടേം വായടപ്പിച്ചു. പെൺപിള്ളേർ ആശ്വാസത്തോടെ തല ഉയർത്തുന്നത് കാണാമായിരുന്നു.

പിന്നെ ഒരിക്കൽ10th std ആണെന്ന് തോന്നുന്നു, ഒരു Geography പരീക്ഷയിൽ ഒരു ചോദ്യത്തിനുള്ള മാർക്ക് ടീച്ചർ മനഃപൂർവം വെട്ടിക്കുറച്ചു.അതേക്കുറിച്ചു ചോദിച്ചപ്പോൾ ടീച്ചർ പറയുവാ, അത് നീ പഠിച്ചു എഴുതിയതാണോ എന്ന് എനിക്ക് സംശയം തോന്നി അത് കൊണ്ട് മാർക്ക് കൊറച്ചു എന്ന്. ശെരിക്കും അത് സത്യമായിരുന്നു, ഞാൻ അൽപ സ്വല്പം കയ്യീന്നിട്ടു, അവിടേം ഇവിടേം ഒക്കെ നോക്കി താല്പര്യമില്ലാതെ എഴുതിയ ഒരു ഉത്തരം ആയിരുന്നു .ഒരു നല്ല അധ്യാപകന് മാത്രം കഴിയുന്നതാണ് , തന്റെ വിദ്യാർത്ഥികളുടെ ഉത്തരം കണ്ടു അത് അവൻ പഠിച്ചു സ്വന്തമായി എഴുതിയതാണോ എന്ന് അറിയാനുള്ള കഴിവ്..പിന്നെ ഒരിക്കലും അങ്ങനെ ഒരു കുതന്ത്രം ഞാൻ പയറ്റിയി ട്ടില്ല. പിന്നെ ഒരു ദിവസം ഒരു കുട്ടിയെ രൂക്ഷമായി നോക്കുന്നത് കണ്ടു,   കുട്ടിക്ക് മാത്രം അതെന്താണെന്നു മനസിലായി , ബാക്കിയുള്ള ആര്ക്കും അത് മനസിലായതുമില്ല. ടീച്ചർ അങ്ങനെ ആയിരുന്നു. കൃത്യമായി ആശയ വിനിമയം ചെയ്യാനുള്ള കഴിവ്.

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ടീച്ചറിനെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. അസുഖങ്ങൾ വല്ലാതെ ശരീരത്തെ അലട്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരു കാല് മുറിച്ചു കളയേണ്ടി വന്നെങ്കിലും, ടീച്ചറിന്റെ ഊർജസ്വലതയെ ഒട്ടും തളർത്തിയില്ല. ക്ഷീണിച്ച ശാരീരിക അവസ്ഥയിലും ടീച്ചർ എന്നോട് കൊറേ നേരം സംസാരിച്ചിരുന്നു. പഴയ കഥകളും കൂട്ടുകാരെയും ഒക്കെ ടീച്ചർ ഓർത്തെടുത്തു. വളരെ സന്തോഷമായി ഞങ്ങൾക്ക് രണ്ടുപേർക്കും.

 ഇനിയും നാട്ടിൽ വരാമെന്ന ഉറപ്പോടെയാണ് ഞാൻ അന്ന് അവിടെ നിന്നിറങ്ങിയത് , ഇനി ഉറപ്പു പാലിക്കേണ്ടി വരില്ലലോ എന്നോർക്കുമ്പോൾ അറിയാതെ മനസിന്റെ കോണിൽ ഒരു നൊമ്പരം വിങ്ങി നില്കുന്നു. എന്റെ പ്രിയപ്പെട്ട സൂസമ്മ ടീച്ചർ , നിങ്ങൾ ഒരു നല്ല അധ്യാപികയും അതിനേക്കാൾ നല്ല ഒരു മാതാവും കുടുംബിനിയും ഒക്കെ ആയി, നല്ല പോർ പൊരുതി, ജീവന്റെ നിത്യ കീരീടം പ്രാപിക്കാൻ പ്രാപ്തയായിരിക്കുന്നു. ടീച്ചറിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു, അതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

 സസ്നേഹം,

ബിജി  

Wednesday, July 21, 2021

ക്ഷണികമാമീ നശ്വര ജീവിതം

  ചാച്ചന്റെ കുറിപ്പുകൾ-1                                        


------------------------------------------------------------------------------------------------------

എന്തായീശ്രമമെത്ര താളുഴറിനി ശാരീരവി ജ്ഞാനമേ

എന്താശിപ്പത്‌ രാസഭോതിക ശാസ്ത്രങ്ങളെ നിങ്ങളും ...

ഈ വരികൾ ഏതു കവിയുടെ ആണെന്ന് വിശദികരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .മലയാള ഭാഷയിൽ സാമാന്യ ജ്ഞാനം ഉള്ള ആർക്കും പെട്ടെന്ന് മനസിലാകും ഇതൊരു കുമാരൻ ആശാൻ കവിത ആണെന്ന്. അതെ , അദ്ദേഹത്തിന്റെ 'പ്രരോദനം' എന്ന കവിതയിലെ രണ്ടു വരികൾ ആണ് . ഈ കവിത എഴുതുന്നതിന്റെ പശ്ചാത്തലവും എഴുത്തുകാരന്റെ ചില വ്യക്തിപരമായ സാഹചര്യങ്ങളും , തന്റെ മനോവിചാരങ്ങളുമായി താരതമ്യം ചെയ്തു നോക്കുകയാണ് ഈ ലഖു കുറിപ്പിലൂടെ .

 

കവി വളരെ ബഹുമാനിക്കുകയും ഗുരു തുല്യനായി ആദരിക്കുകയും ചെയ്തിരുന്ന എ .ആർ . രാജ രാജ വർമ്മ ആന്തരിച്ചപ്പോൾ , തന്റെ മനസ്സിൽ ഘനീഭവിച്ചു കിടന്നിരുന്ന ദുഃഖം കവിതയായി പെയ്തൊഴിഞ്ഞതാണ് 'പ്രരോദനം'. കരച്ചിൽ  എന്നാണ് ഈ വാക്കിന്റെ അർഥം. തന്റെ വിവിധ രചനകളാൽ മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ അതുല്യ രചയിതാവിന്റെ വേർപാടിൽ, പ്രകൃതി പോലും അതിവർഷത്തിലൂടെ അതിന്റെ സങ്കടം പ്രകടിപ്പിച്ചൂ എന്നാണ് കവിയുടെ നിരീക്ഷണം. കവിയുടെ തന്നെ നളിനി എന്ന കണ്ട കാവ്യത്തിന് അവതാരിക എഴുതിയത് രാജ രാജ വർമ്മ ആയിരുന്നു. സവർണ മേധാവിത്തം അതിന്റെ സകല പ്രതാപവും കാണിച്ചിരുന്ന അക്കാലത്തു, ആശാനേ പോലുള്ള പ്രതിഭകൾക്ക് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. അപ്പോഴാണ്, നളിനിയുടെ അവതരികയിലൂടെ എ .ആർ ആ പ്രതിഭക്കു അർഹിക്കുന്ന ആദരവ് നേടിക്കൊടുത്തത്. അതിന്റ് ശേഷം ആശാൻ എ  ആറിനെ ഗുരു തുല്യനായി കരുതി വന്നു. അപ്പോൾ അദ്ദേഹത്തിന്റെ വിയോഗം എങ്ങനെ സഹിക്കും.

ഭാഷാശുദ്ധി , കാവ്യാ ഗുണങ്ങൾ ,അലങ്കാര പ്രയോഗങ്ങൾ , നൂതനാശയങ്ങൾ , സ്ത്രീ പുരുഷ ബന്ധത്തിന്റെ പവിത്രത, സൂക്ഷ്മ ഭാവങ്ങൾ എല്ലാം .ആർ  തിരിച്ചറിഞ്ഞു. .ആറിന്റെ അവതാരികയുമായി നളിനി വായന ലോകത്തു എത്തിയതോടെയാണ് ചെറു കവിതകളിലൂടെ മാത്രം അറിയപ്പെട്ട കുമാരനാശാൻ ഭാഷാ കവികളിൽ ഒന്നാം നിരയിലേക്കുയരാൻ തുടങ്ങിയത് .

രണ്ടു ചോദ്യങ്ങൾ ശാസ്ത്ര ലോകത്തോട് കവി ചോദിക്കുന്നു . ശരീര വിജ്ഞാന ശാഖയോടുള്ള ചോദ്യം.:മനുഷ്യ ജീവിതം സുഖകരം ആക്കുന്നതിനുള്ള ശ്രമം എവിടെ വരെയെന്നും ,അതിനു വേണ്ടി എത്ര നാളുകൾ ബദ്ധപ്പെടണം എന്നും. ഇതേ ചോദ്യമുന രാസ ഭൗതിക ശാസ്ത്ര വിഭാഗങ്ങളോടും നീട്ടുന്നു.

 

ഭാരതീയരുടെ സ്വന്തം ആയുർവേദത്തിലും വിദേശ ചികിത്സകളിലും പരാമർശിക്കപ്പെടുന്ന രോഗ നിവാരണ രീതികൾ ഏറെക്കുറെ അറിവുള്ള കവിയിൽ നിന്നും ചോദ്യങ്ങളുയരുന്നത് എന്തുകൊണ്ടായിരിക്കും ?

ഉത്തരവും കവി തന്നെ നൽകുന്നുണ്ട് .മരണം എന്ന പ്രതിഭാസം ആത്മീക ജീവിതം കാംക്ഷിക്കുന്നവർക്കുള്ള വിദ്യാലയമാണെന്നും മരണം നമ്മളെ പലതും പഠിപ്പിക്കും എന്നുമാണ് കവി ഉദ്ദേശിക്കുന്നതും പഠിപ്പിക്കുന്നതും .

രോഗനിവാരണ  മാർഗങ്ങൾ പലതാണ്. അത് പല ഘട്ടങ്ങളിലൂടെയാണ് ലക്ഷ്യത്തിലെത്തുന്നത്. ആദ്യഘട്ടം പരിശോധനകളും പിന്നെ അതിന്റെ വിശകലനങ്ങളും അതിലൂടെ എത്തുന്ന നിഗമനങ്ങളിലൂടെയുമാണ് രോഗനിർണയും അതിനു തക്കതായ ചികിത്സയും നൽകപ്പെടുന്നത് . സൗഖ്യം ഇതിന്റെയെല്ലാം അന്തിമം ആയ ഫലവും .

 

ഘട്ടങ്ങളിലെല്ലാം മനുഷ്യന്റെ കഴിവുകൾക്കതീതമായ ഒരദൃശ്യഘടകം പലപ്പോഴും പലർക്കും അനുഭവപ്പെടാറുണ്ട് . പലതരത്തിൽ ആയിരിക്കും അത് അനുഭവ വേദ്യം ആകുന്നതു. ഇത്തരത്തിലുള്ള അനുഭവങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നത് ശിഷ്ടായുസ്സു് ആശ്വാസകരം ആകാൻ സഹായിക്കും.മറ്റുള്ളവർക് ഒരു പ്രചോദനം ആകാനും സഹായിക്കും.

 

കഴിഞ്ഞ കാലങ്ങളിൽ പല തരത്തിലുള്ള രോഗ ബാധിതനായി പല ആശുപത്രികളിൽ കഴിയുമ്പോഴും, ഇത്തരത്തിലുള്ള ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.അത് പലപ്പോഴും പലരോടും ഞാൻ സൂചിപ്പിച്ചിട്ടും ഉണ്ട്. എന്നെ സ്നേഹിക്കുന്നവരുടെ ആഴമേറിയ കരുതലും പ്രാര്ഥനയോടൊപ്പം അദ്ഭുതകരമായ അദൃശ്യ കരം എന്നെ പിടിച്ചുയർത്തി. അനുഭവം എനിക്ക് എന്നും കരുതലും കോട്ടയും ആയി കൂടെ ഉണ്ടായിരിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള എന്റെ ചെറിയ അനുഭവങ്ങൾ നിങ്ങളുമായി പങ്കു വെയ്ക്കാൻ ഞാൻ ഇനിയും  താത്പര്യപ്പെടുന്നു.

 

നന്ദിപൂർവം ,

ബേബിkoottarazhikathu 

Wednesday, June 30, 2021

ഹരിതാഭം

                                                                        

ഇക്കഴിഞ്ഞ നാളിൽ ചാച്ചി എനിക്ക് കൊറച്ചു ഫോട്ടോസ് അയച്ചു തന്നു. അല്ലേലും ചാച്ചിക്കു പണ്ടേ ഫോട്ടോ എടുക്കുന്നത് വളരെ താല്പര്യം ഉള്ള കാര്യം ആയിരുന്നല്ലോ . പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോസ് ഒക്കെ കാണാൻ ഇപ്പോഴും നല്ല മിഴിവാണു. ജീവനുള്ള വർത്തമാന കാലത്തോട്,  ഓർമകളുടെ കഴിഞ്ഞ കാലം കൊച്ചു വർത്തമാനം പറയുന്ന ചിത്രങ്ങൾ . ചാച്ചനും ചാച്ചിയും പണയിൽ നിൽക്കുന്ന, ചാച്ചന്റെ ചില പ്രത്യേക പോസിലുള്ള പടങ്ങൾ. വീണ്ടും  നോക്കുമ്പോൾ , അവ എന്നോട് ചില കഥകൾ  പറയുന്ന പോലെ തോന്നി. ഞാൻ എന്നെ ഒരു മുപ്പതു മുപ്പത്തഞ്ചു വര്ഷം പുറകിലേക്കു കൊണ്ട് പോയി. അന്നൊക്കെ തിങ്കൾ തൊട്ടു വെള്ളി വരെ 'സ്കൂൾ' ജീവിതവും ശനി മുഴുവനും 'പണ' ജീവിതവും, പിന്നെ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ, അതായതു ഞായറാഴ്ച മുഴുവനും 'പള്ളി' ജീവിതവും ആണ്. ഒരുവിധം ആളുകളുടെ എല്ലാം ജീവിത ചക്രങ്ങൾ ഇങ്ങനെ ആണ്. 'പണ' എന്ന് വെച്ചാൽ ചെറിയ തോട്ടങ്ങൾ , പ്രത്യേകിച്ച് തെങ്ങിൻ തോപ്പുകൾ. നാട്ടുഭാഷയാണ് . ഹോ അന്നൊന്നും ഈ പണ്ടാരം മഹാമാരി കോവിടൊന്നും വരാഞ്ഞത് നന്നായി.. മൊബൈൽ ഇല്ല, ഇന്റർനെറ്റ് ഇല്ല , പിന്നെ ആകെ ഒള്ളത് ടെലിവിഷനിൽ നമ്മുടെ സ്വന്തം ദൂരദർശൻ ആണ്. ഇപ്പൊ ഓർക്കുമ്പോൾ നല്ല ഗൃഹാതുരത്വം തോന്നും എങ്കിലും, സത്യത്തിൽ ദൂരദർശൻ വളരെ ബോറായിരുന്നു . കണ്ടു മടുത്ത പരസ്യങ്ങൾ, പേടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ള വാർത്ത വായന , പിന്നെ  ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങൾ. എന്റമ്മോ... ഇതിൽ നിന്നൊക്കെ ഒള്ള ഒരു മോചനം ആയിരുന്നു സത്യത്തിൽ ഞങ്ങളുടെ പണ ജീവിതം. അതെന്താണെന്ന് വെച്ചാൽ, ഞങ്ങളുടെ തെങ്ങും തോപ്പുകൾ ഇത്തിക്കര ആറിന്റെ ഇരു വശങ്ങളിലും ആണ്. അവിടെയാണ് ഒട്ടു മിക്കവാറും നാട്ടുകാരുടേം കുടുംബക്കാരുടേം ഒക്കെ തെങ്ങുംതോപ്പുകൾ. ആറിന്റെ ഇരു വശത്തും ഉള്ള ഫലഫൂയിഷ്ടമായ വിശാലമായ തോപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന തെങ്ങുകൾ. അങ്ങിങ്ങു ചെറിയ കപ്പ കൃഷിയും വാഴ കൃഷിയും ഒഴിച്ചാൽ മുഴുവനും തെങ്ങു തന്നെ. ഇന്ന് കൊറേ റബ്ബർ ഉണ്ട് . ഏതായാലും ഈ തോപ്പുകളിലേക്കുള്ള ഞങ്ങളുടെ യാത്രകൾ വളരെ രസകരം ആയിരുന്നു. ആറ്റിനക്കരെ ഉള്ള തോട്ടത്തിന്  അക്കര പണ എന്നും, ഇക്കരെ ഉള്ള തോപ്പിനെ പുളിമൂട്ടിൽ പണ എന്നും വിളിച്ചിരുന്നു.

അതെന്താണ് 'പുളിമൂട്ടിൽ' പണ? ആ ആർക്കറിയാം എന്തിനാണ് .എന്ന്, അതൊന്നും ചോദിക്കരുത് മാഷേ , എനിക്കറിയൂല്ല ...

അക്കര പണയിൽ എത്തണമെങ്കിൽ  വള്ളത്തിൽ പോകണം. ഇന്നിപ്പോൾ അവിടെ ഒരു ചെറിയ നടപ്പാലം വന്നിട്ടുണ്ട്  (സ്ഥലം എമ്മെല്ലേ വെട്ടിച്ചതാണെന്നു ശത്രുപക്ഷം പറയുന്നുണ്ടെങ്കിലും..). 2018 -ഇൽ എന്റെ രണ്ടാമത്തെ മകൾ Felita നന്നായി ആസ്വദിച്ചതാണ് ആ വള്ള യാത്ര . ഏതായാലും ഒരു തലമുറയുടെ സ്വപ്നങ്ങളും ജീവിതവും ഇഴപിരിഞ്ഞ യാത്രകളായിരുന്നു എന്റെ  കുട്ടികാലത്തെ  നന്നായി പരിപോഷിപ്പിച്ചിരുന്ന ആ വള്ളവും തെങ്ങിൻ തോപ്പിലേക്കുള്ള യാത്രകളും. എല്ലാ 60 ദിവസം കൂടുമ്പോഴും തേങ്ങാ വെട്ടാൻ പാകമാകുമ്പോൾ ഉമ്മന്നൂർക്കാരൻ  ജോൺ, (അപ്പച്ചന്റെ വലം  കയ്യായിരുന്നു) ഗോപാലനെയും നോഹയെയും പിന്നെ പേര് അറിയാത്ത ചില കാരിരുമ്പു പോലുള്ള തെങ്ങു കയറ്റം സ്പെഷ്യലിസ്റ്സ് ആൾകാരേം കൊണ്ട് വരും. ഇവരെ ഒക്കെ പേര് വിളിക്കുന്നത് കൊണ്ട് എനിക്ക് അവരെ ബഹുമാനം ഇല്ല എന്ന് കരുതരുത്. അപ്പന്റെ ഒക്കെ പ്രായം ഉള്ള ഇവരെ ഞാനും എന്റെ സഹോദരങ്ങളും ഒക്കെ മുതിർന്നവരായി തന്നെ ആണ് കണ്ടിരുന്നത്. പക്ഷെ പേര് വിളിച്ചു പഠിച്ചു  പോയി എന്ന് മാത്രം. അവരും ഞങ്ങളെ കുഞ്ഞുങ്ങളെപോലെ സ്നേഹിച്ചിരുന്നു . അപ്പച്ചനോടും ചാച്ചനോടും ഉള്ള സ്നേഹ ബഹുമാനങ്ങൾ ഞങ്ങൾക്ക് എല്ലാര്ക്കും അവർ തന്നിരുന്നു. അത് പോട്ടെ. തേങ്ങാ വെട്ടാൻ പോകുന്ന ദിവസം ഒരു ഉത്സവ പ്രതീതി ആയിരുന്നു വീട്ടിൽ. രാവിലെ പണിക്കാർ വരും. ഞങ്ങൾ എല്ലാം നേരെ പണയിൽ  പോകും , അവിടെ പണിക്കാർ തേങ്ങാ വെട്ടുമ്പോൾ ഞങ്ങൾ വലിയ കളികളിൽ മുഴുകുകയിരിക്കും; പാലം പണി , റോഡ് പണി, പിന്നെ വീട്ണ് പണി അങ്ങനെ അങ്ങനെ. എല്ലാം കഴിഞ്ഞു വൈകിട്ട് ആകുമ്പോഴേക്കും തേങ്ങാ എല്ലാം എന്നി തിട്ടപ്പെടുത്തി ലോറിയിൽ കയറ്റി കൊണ്ട് പോകും. ചെലപ്പോൾ തേങ്ങാ അവിടെ ഇട്ടു തന്നെ പൊതിക്കും. അന്ന് ഒരു പ്രാവശ്യം ഞങ്ങളുടെ തോട്ടത്തിൽ നിന്നും 1000 തേങ്ങാ കിട്ടിയ സംഭവം ഓർക്കുന്നു. കുടുംബത്തിൽ എല്ലാര്ക്കും, പ്രത്യേകിച്ച് അപ്പച്ചനും ചാച്ചനും വലിയ സന്തോഷം ആയിരുന്നു. എല്ലാരോടും അത് പറയാൻ അവർക്കു പ്രത്യേക അഭിമാനം ആയിരുന്നു. ചാച്ചിക്കു പിന്നെ നിസ്സംഗത സ്ഥായിയായ ഭാവം ആയതു കൊണ്ട് അതൊന്നും വല്യ കാര്യമാണ് എന്ന് എനിക്കു തോന്നിയില്ല. ഒന്നോര്ക്കുമ്പോൾ ശെരിയാണ്, സന്തോഷിക്കേണ്ട കാര്യങ്ങൾ സന്തോഷിക്കണം അല്ലേൽഇങ്ങനെ ജീവിക്കുന്നതിൽ എന്ത് അർഥം.?ഓർത്തു നോക്കിക്കേ, വര്ഷങ്ങളുടെ പ്രയത്നഫലം ആണ് തെങ്ങു നട്ടു വളർത്തി, വലുതാക്കി, നല്ല കായ ഫലം കിട്ടി അതിൽ  വളരെ നല്ല വിളവ് കിട്ടുന്നതൊക്കെ ... ഒരു കുഞ്ഞിനെ വളർത്തുന്ന പോലെ ഒരു അനുഭൂതി ആണ് ഒരു യഥാർത്ഥ കര്ഷകനുണ്ടാവുക. അതാണ് അപ്പച്ചനും ചാച്ചനും ഒക്കെ പ്രകടിപ്പിച്ചത്. വെറും പത്തു വയസുകാരനായ എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കാര്യങ്ങൾ ആയിരുന്നു അതൊക്കെ . റിട്ടയർ ചെയ്തു മുഴുവൻ സമയം കൃഷിയായപ്പോൾ ചാച്ചിയിലും ഞാൻ ഈ സന്തോഷ ഭാവം കണ്ടിട്ടുണ്ട്. അങ്ങനെ തോട്ടത്തിൽ നിന്ന് കിട്ടുന്ന തേങ്ങാ കൊണ്ട് വര്ഷം മുഴുവനും ചമ്മന്തി ഉണ്ടാക്കുക എന്നുള്ളത് ഞങ്ങളുടെ വീട്ടിലെ അമ്മമാരുടെ ഒരു സ്ഥിരം ഏർപ്പാടായിരുന്നു. അല്ലേലും കറങ്ങുന്ന ചക്രകസേരയിൽ ഇരുന്നു , ഇംഗ്ലണ്ടിലെ സുഖ ശീതളമായ കാലാവസ്ഥയിൽ ഇങ്ങനെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമയിൽ മുഴുകി ഇരിക്കാൻ എന്നെപ്പോലുള്ള മടിയന്മാർക് വളരെ എളുപ്പം ആണല്ലോ., പക്ഷെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച്, അത്യധ്വാനം  ചെയ്തു കൃഷിയും മറ്റു ചെറിയ ജോലികളും അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ഒരു വലിയ കുടുംബം പോറ്റിയിരുന്ന ഒട്ടു മിക്കവാറും ആളുകൾക്കു ഇതൊക്ക്കെ അത്ര സുഖകരമായ ഓർമ്മകൾ ആയിരിക്കില്ല . അന്നത്തെ തേങ്ങാ ചമ്മന്തി ഇപ്പോൾ നല്ല നാടൻ രുചിയായി നാവിൽ ഊറി വരുന്നുണ്ട് . 

                                    ****************************************************

'മനുഷ്യാ , നിങ്ങൾ ഇങ്ങനെ നിങ്ങടെ വല്യപ്പൻ 1000 തേങ്ങാ വെട്ടിയതും ഓർത്തു ഇരുന്നോ, ഇവിടെ കുറച്ചു ചെടികൾ നിങ്ങൾ വെള്ളം ഒഴിക്കാത്തതു കൊണ്ട് ദേ കരിഞ്ഞുണങ്ങി നില്പുണ്ട് , ആദ്യം അതിനെ ഒന്ന് പച്ചപിടിപ്പിച്ചേച്ചു പഴയകാലം ഓർക്കാം ' , വാമഭാഗം വടക്കുഭാഗത്തെ കതകു വലിച്ചു തുറന്നു ഇറങ്ങിപ്പോയി.  ഞെട്ടി ഉണർന്ന ഞാൻ ഒന്ന് എത്തിനോക്കി , ശെരിയാണ് രണ്ടു ദിവസം ആയി വെള്ളം കിട്ടാതെ റോസയും മറ്റു പേരറിയാത്ത ഏതൊക്കെയോ ചെടികളും വാടിത്തോടങ്ങിയിരിക്കുന്നു. കൊറേ പച്ചക്കറികളും ഉണ്ട് കൂട്ടത്തിൽ. ഇന്നലെകളുടെ ഓർമ്മച്ചെപ്പുകൾ മെല്ലെ അടച്ചു വെച്ചിട്ടു, ഞാൻ പതിയെ എന്റെ ചെറിയ പൂന്തോട്ടത്തിലേക്കിറങ്ങി. ..

******

ഇന്നലെകൾ, ഇന്നിന്റെ മനോഹരമായ ഓർമ്മകൾ ആണ് . പക്ഷെ എന്റെ നാളെകൾ ഇതുപോലെ മനോഹരമായി ഇരിക്കണമെങ്കിൽ  ഇന്നുകള് ഞാൻ അധ്വാനിക്കണം . ഇല്ലേൽ  ഞാൻ എന്നെന്നും ഗതകാല സ്മരണകളുടെ വെറും തടവുകാരനായി മാറും. അതുകൊണ്ടു പോയകാലത്തിലെ സുവർണ നിമിഷങ്ങളെ അയവിറക്കി നാളെയിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്ന ജീവിതം സാക്ഷിയാക്കി, ചാച്ചന്റെ ചിത്രത്തിൽ നിന്നും എന്റെ ഇന്നുകളിലേക്കു ഞാൻ പതിയെ നടന്നു വന്നു. ഇനിയും കാലം കത്ത് വെച്ച മനോഹര നിമിഷങ്ങൾ അനുഭവവേദ്യം ആക്കുന്നതിനു വേണ്ടി.


സസ്നേഹം..

ബിജി 




Sunday, September 6, 2020

 ബാബുച്ചായൻ,ഒരു കാലഘട്ടത്തിന്റെ ഓർമകളിലൂടെ ..


ഇത് ഞാൻ എന്റെ പ്രിയപ്പെട്ട ബാബുച്ചായനെ ഓർക്കുവാൻ വേണ്ടി എഴുതുന്ന കുറിപ്പാണു. ബാബുച്ചായൻ ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞു . കൊറച്ചു നാളുകളായി ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു പോകുവായിരുന്നു അദ്ദേഹം . തമ്പുരാൻ വിചാരിച്ചു കാണും , സമയമായി . വന്നോളൂ  എന്ന്. കൊറേ നല്ല ഓർമ്മകൾ എന്റെ മനസ്സിൽ തികട്ടി വരുന്നു, അതെഴുതാതെ എനിക്ക് ഇന്ന് ഒറക്കം വരില്ല. 

ബാബുച്ചായൻ എന്നെ സംബന്ധിച്ചിടത്തോളം അങ്കിൾ മാത്രമല്ലായിരുന്നു.ഒരു കാലഘട്ടത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ പ്രതിനിധി കൂടെ ആയിരുന്നു.  എന്റെ ബാല്യ കൗമാര കാലങ്ങളിലെ  രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ ഉരുത്തിരിഞ്ഞു വന്നത് അദ്ദേഹത്തിലൂടെയായിരുന്നു എന്ന് പറയാം . അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയം , അതിന്റെ സർവ ജീര്ണതകളും മാറ്റിവെച്ചാൽ കൂടെയും ,ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുവാൻ, ഒരു പ്രത്യേകമായ നവോന്മേഷം പകരുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ കാലങ്ങളിൽ ഞാൻ അദ്ദേഹത്തെ കാണുമ്പോൾ, വളരെ തിരക്കാണ്, എന്തൊക്കെയോ ചെയ്തു തീർക്കുവാൻ വെമ്പൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യനെയാണ് അന്ന് ഞാൻ കണ്ടത്. പക്ഷെ അതിലുപരി, ഉത്സാഹവും ആർജവുമുള്ള ഒരു നേതൃത്വ പാടവം ഞാൻ അദ്ദേഹത്തിൽ കണ്ടു. ഒരു നേതാവിന് , പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നേതാവിന് അത്യാവശ്യം വേണ്ട ഗുണ ഗണങ്ങൾ ആണ് പ്രസംഗ പാടവം, സംഘാടന ശേഷി, അണികളെ പ്രചോദിപ്പിക്കൽ, ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. ഇതൊക്കെയും ഞാൻ അദ്ദേഹത്തിൽ വേണ്ടുവോളം കണ്ടു. എന്ത് പ്രശ്നങ്ങൾ വന്നാലും ഒരു ചെറു ചിരിയോടെ അവയൊക്കെ നേരിടുന്ന , ചുറുചുറുക്കോടെ കാര്യങ്ങൾക്കു വ്യക്തത വരുത്തുന്ന ബാബുച്ചായൻ , എന്റെ ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. അദ്ദേഹം വിചാരിച്ചാൽ എന്തും നടക്കും അല്ലെങ്കിൽ നടത്തും . അതായിരുന്നു ബാബുച്ചായന്റെ ബാങ്ക് ബാലൻസ്. അതായിരുന്നു അദ്ദേഹത്തിന്റെ ഇൻവെസ്റ്റ്മെന്റ് . അതുപോലെ ചുറ്റുമുള്ളവരിൽ കഴിവ് കണ്ടു പിടിക്കുവാനും കാര്യങ്ങൾ ചാതുര്യത്തോടെ അവതരിപ്പിക്കാനും ഉള്ള കഴിവും സവിശേഷം. 

ഞാൻ നേരിൽ കണ്ടിട്ടുള്ള ചില കാര്യങ്ങൾ ഇവിടെ കുറിക്കാം. എന്റെ അപ്പച്ചന്റെ മരണ സമയത്തു, കല്ലറ പണിയുന്നതുമായി  ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ വന്നപ്പോൾ, ( 90 കളാണ് , ഇന്റർനെറ്റ് , whatsapp ഒന്നുമില്ല) അദ്ധേഹത്തിന്റെ ചില ഇടപെടലുകളിൽ രായ്ക്കുരാമാനം പ്രശനങ്ങൾ വളരെ വേഗം പരിഹരിച്ചു.അങ്ങനെ എത്രയോ  പരിഹാരങ്ങൾ, കുടുംബത്തിലായാലും സമൂഹത്തിലായാലും .ഒരു വലിയ ഭക്തനായിരുന്നു. തന്റെ വിശ്വാസ സംഹിതകൾ സംരക്ഷിക്കുവാൻ , അത് തന്റെ സഭയിൽ  കലഹിച്ചാണെങ്കിലും അദ്ദേഹം മുന്നിട്ടു നിൽക്കുമായിരുന്നു. 

ഒരു പിതാവെന്ന നിലയിൽ തന്റെ മക്കളെ പ്രാപ്തിയുള്ളവരാക്കി വളർത്തി. ഞാനും ഷിബുവും ഏതാണ്ട് സമ പ്രായക്കാരാണ് . എന്നെക്കാളും ഒരു വയസോളം മൂപ്പുണ്ടു .എങ്കിലും ചെറുപ്പകാലങ്ങളിൽ ഞങ്ങൾ കസിൻസ് എല്ലാരും ഒത്തു കൂടുമ്പോൾ, ഷിബു മാത്രം എപ്പോഴും തിരക്കിലായിരുന്നു. വളരെ ചെറുപ്പത്തിലേ വീട്ടിലെ കാര്യങ്ങൾ നടത്താൻ ബാബുച്ചായൻ തള്ളി വിടുമായിരുന്നു. ഷിബു അത് അന്ന് ആസ്വദിച്ചോ എന്നറിയില്ല , പക്ഷെ ഞങ്ങളൊക്കെ മുറു മുറുക്കുമായിരുന്നു.ബാബുച്ചായൻ എന്ത് ഭാവിച്ചാണ്. .ഷിബു ചെറിയ കുട്ടിയല്ലേ, കളിയ്ക്കാൻ വിടുന്നതിനു പകരം ... പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, എന്ത് മാത്രം ദീർഘ വീക്ഷണത്തോടെ ആണ് ഷിബുവിനെ കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സഹായിച്ചത്. വളരെ മനോഹരമായി ഷിബു  ബാബുച്ചായന്റെ പ്രതീക്ഷകളെ കാത്തു സൂക്ഷിക്കുകേം ചെയ്തു. ഷീബച്ചേച്ചിയും കാര്യപ്രാപ്തിയിൽ ഷിബുവിനെക്കാളും ഒരു പാടി മുന്നിൽ നില്കും.ആളുകളോട് ഇടപെടുന്ന രീതിയിലും, കാര്യങ്ങൾ ചെയ്യുന്ന രീതിയിലും, രണ്ടുപേർക്കും ബാബുച്ചായന്റെ ആ കഴിവ് ധാരാളം കിട്ടിയിട്ടുണ്ട്. 

കുഞ്ഞമ്മാമ്മ  ബാബുച്ചായന്റെ ശക്തിയും ദുർബലതയും ആയിരുന്നു. അവർ തമ്മിൽ എന്തൊക്കെ വർത്തമാനം നടന്നാലും അങ്ങോട്ടും ഇങ്ങോട്ടും ഒരു ശക്തിയായി താങ്ങി നിർത്തുമായിരുന്നു. അതിഥികളെ സത്കരിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്ന ബാബുച്ചായനെ എപ്പോഴും താങ്ങി നിർത്തിയിരുന്നത് കുഞ്ഞമ്മാമ്മയുടെ സമയോചിത ഇടപെടലുകൾ ആണ്. താൻ ഇരിക്കുന്ന ഇടവും പറയേണ്ടുന്ന കാര്യങ്ങളും കുഞ്ഞമ്മാമ്മക്ക് വ്യക്തമായി അറിയാമായിരുന്നു. അത് അങ്ങനെ ആവണം എന്നു ബാബുച്ചായനും അറിയാമായിരുന്നു.വളരെ ചിട്ടയായി ബലപ്പെടുത്തി എടുത്ത ഒരു കുടുംബ ക്രമം. 

കഴിഞ്ഞ വര്ഷം ഞാൻ  അദ്ദേഹത്തെ കാണുമ്പോൾ, ഒരു വല്ലാത്ത ശാന്തത ആ മുഖത്ത് കാണാൻ കഴിഞ്ഞു. കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് , ഇന്ന് കാണുന്ന സമാധാനത്തിലേക്കു കുടുംബ ജീവിതം മാറിയതിൽ  ഒരു സന്തോഷം ഉള്ള പോലെ എനിക്ക് തോന്നി. വളരെ അഭിമാനിയായ മനുഷ്യനായിരുന്നു . നല്ല പോർ പൊരുതി, ഞാൻ ഇത്ര മാത്രം ജീവിച്ചു, ഇനി എന്റെ അടുത്ത തലമുറ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകട്ടെ എന്ന ഒരു ഭാവം അദ്ദേഹത്തിൽ ഞാൻ കണ്ടു. 

രാഷ്ട്രീയത്തിൽ അദ്ദേഹം ഒന്നും ആയില്ല എന്ന് ഇന്നത്തെ കാലഘട്ടത്തിന്റെ അളവുകോൽ വെച്ച് നോക്കുമ്പോൾ ചെലപ്പോൾ തോന്നിയേക്കാം. ശരിയാണ് , അധികാര രാഷ്ട്രീയത്തിന്റെ ഏടുകളിൽ അദ്ദേഹത്തിന് പറയാൻ തൃക്കോവിൽവട്ടം പഞ്ചായത്ത്  പ്രസിഡന്റിന്റെ  അഞ്ചു വര്ഷം മാത്രമേയുള്ളു. അതിനു മുകളിലോട്ടു പോകാനുള്ള പൊളിറ്റിക്കൽ mileage ഇടക്കെപ്പോഴോ അദ്ദേഹത്തിന് നഷ്ടം വന്നു.ചെലപ്പോൾ അദ്ദേഹം വിശ്വാസം അർപ്പിച്ച നേതാക്കന്മാരുടെ  ഉയർച്ച താഴ്ചകൾ  അദ്ദേഹത്തെയും ബാധിച്ചു കാണും. എന്റെ ഊഹമാണ് , അതുകൊണ്ടു ഞാൻ അതിലേക്കു കടക്കുന്നില്ല. ഏതായാലും  അദ്ദേഹം സജീവ രാഷ്ട്രീയം മാറ്റി വെച്ചു . എങ്കിലും അദ്ദേഹം ഉണ്ടാക്കി എടുത്ത  രാഷ്ട്രീയ സാമൂഹിക സൽപ്പേര് കാലങ്ങളോളം നിലനിൽക്കും. ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്നു, അത് ഒരു സന്ദേശമായി നമ്മളിൽ കാലങ്ങളോളം നിലനിൽക്കും. 

ഇനിയും ഒരുപാട് എഴുതുവാനുള്ള ഓർമ്മകൾ അദ്ദേഹത്തെകുറിച്ചുണ്ടു. പക്ഷെ അതെന്റെ മനസ്സിൽ ഇരിക്കട്ടെ.വായിക്കുന്നവരുടെ,അനുവാചകരുടെ പക്ഷത്തിനു വിടുന്നു. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കും, ഇത് വായിക്കുന്നവർക്കും അവാച്യമായ അനുഭവങ്ങളുടെ ഏടുകൾ  അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ഉണ്ടാകും എന്ന് എനിക്കുറപ്പാണ് .

നമ്മുടെ പ്രിയപ്പെട്ട ബാബുച്ചായന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു, ഇമ്പങ്ങളുടെ പറുദീസയിലേക്കു അദ്ദേഹം എടുക്കപ്പെടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.വേദനകളില്ലാത്ത ലോകത്തിൽ ഒരു പ്രകാശ നക്ഷത്രമായി ബാബുച്ചായൻ തിളങ്ങി നിൽക്കട്ടെ എന്ന് ആഗ്രഹിക്കാം. അകലങ്ങളിൽ അടുപ്പം കൂടുന്നപോലെ ഉള്ള തോന്നൽ ശക്തമാണ്,അത് അങ്ങനെ തന്നെ നില നിൽക്കട്ടെ. എന്നും എപ്പോഴും .


നന്ദി.

ബിജി 

Monday, December 30, 2019

ഓർമയുടെ മാധുര്യം .....


ഓർമയുടെ മാധുര്യം .....

വീണ്ടുമൊരു പുതു വർഷത്തിലേക്കു നമ്മൾ പതിയെ ചുവടു വെച്ചുകൊണ്ടിരിക്കുമ്പോൾ, ഒന്നു തിരിഞ്ഞു നോക്കണം എന്ന് തോന്നി . നമ്മൾ പിന്നിട്ട വഴികൾ , കണ്ടു മുട്ടിയ ആൾക്കാർ , സംഭവങ്ങൾ  എങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് നമുക്കു പുതുവർഷത്തലേന്ന് തിരിഞ്ഞു നോക്കാൻ ? കഴിഞ്ഞ വര്ഷം ഞാൻ ഭൂമിയേലേ മാലാഖമാരെ കുറിച്ചാണ് പറഞ്ഞതെങ്കിൽ ഇത്തവണ ഒരു സുന്ദരമായ സുഹൃദ് ബന്ധത്തെകുറിച്ചാണ് പറയാൻ ആഗ്രഹിക്കുന്നത്. 'കഥ പറയുമ്പോൾ' എന്ന സിനിമയിലെ കഥയോട് സാദൃശ്യം ഉണ്ടെങ്കിൽ ക്ഷമിക്കുക  :)  കാരണം ഇതെന്റെ സ്വന്തം കഥയാണ് !!
നമുക്കെല്ലാർകും സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കാനും അത് പോറ്റി വളർത്താനും ഇഷ്ടമാണ്. നല്ല സൗഹൃദങ്ങൾ നമ്മളെ ഉന്മേഷവന്മാരക്കും. ചിലപ്പോഴെങ്കിലും ചില സുഹൃദ് ബന്ധങ്ങൾ നമ്മൾ അവസരവാദപരമായി ഉപയോഗിക്കുമെങ്കിലും , എനിക്കറിയാവുന്ന മിക്കവാറും സുഹൃദ് ബന്ധങ്ങൾ തിരിച്ചു വല്ലതും കിട്ടും എന്ന് പ്രതീക്ഷിച്ചുള്ളവയല്ല. അങ്ങനെയുള്ള ബന്ധങ്ങൾ അധികം നിൽക്കാറുമില്ല്ല . പക്ഷെ സ്വന്തം കൂട്ടുകാരനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായ ഒരു പ്രൈമറി സ്കൂൾ കൂട്ടുകാരനെ ആണ് ഞാൻ  ഇവിടെ പരിചയപ്പെടുത്തുന്നത്.

ഞങ്ങൾ നാട്ടുകാർ ആണ് , കുടുംബങ്ങൾ തമ്മിൽ പോലും 100 വർഷത്തിലധികമായി പരിചയം . അപ്പോൾ പ്രത്യേകിച്ച് പരിചയപെടുത്തലുകളൊന്നും ഇല്ലാതെ തന്നെ അവൻ എന്റെ കൂട്ടുകാരൻ ആയി. എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു, LKG മുതൽ 4th വരെ. മറ്റു കൂട്ടുകാർ ഞങ്ങളുടെ ഇടയിലേക്ക് വരാൻ ഇടിച്ചു നിൽക്കുമായിരുന്നു . കാരണം ഒന്നാമത് ഞങ്ങൾ ലോക്കൽ boys ആണല്ലോ, പിന്നെ പ്രൈമറി സ്കൂൾ ഇത് പഠിക്കുന്ന കാലത്തൊള്ള ചെറിയ കുസൃതികൾ എപ്പോഴും ഞങ്ങൾ ഒരുമിച്ച നടത്താറുണ്ടായിരുന്നു. കൃഷ്ണമ്മ ടീച്ചർ എപ്പോഴൊക്കെ മലയാളം ക്ലാസ്സിൽ പുറത്തു നിർത്തുന്നെങ്കിൽ അത് ഞാനും അവനും ആയിരിക്കും . അപ്പോഴൊക്കെ അവൻ എന്നെ നോക്കി വെറുതെ ചിരിക്കും . എന്നിട്ടു പറയും , എടാ നീ എന്നെ പോലെ ഇങ്ങനെ നടക്കണ്ടവനല്ല , നീ പഠിക്കണം, നല്ല റാങ്ക് മേടിക്കണം , എന്നിട്ടു നമ്മളെ നോക്കി പുച്ഛത്തോടെ  ചിരിച്ച പഠിപ്പിസ്റ് പെണ്പിള്ളേരെടെ മുഖത്തു നോക്കി ഞെളിഞ്ഞു ചിരിക്കണം. എന്റെ അപ്പനു പോലും ഇല്ലാത്ത പ്രതീക്ഷകളുടെ ഭാരം അവൻ എന്റെ തലയിൽ എടുത്തു വെക്കുമ്പോൾ , ഞാൻ അറിയാതെ മനസ്സിൽ വിളിച്ചു പോയി ... പ്രഭാകരാ ......

അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നു പോയി .., മലയാളം മീഡിയം ആയി പഠിച്ചിരുന്ന ഞങ്ങൾ ക്ലാസുകൾ ആസ്വദിച്ചു തുടങ്ങി .. അവനും ഞാനും ക്ലാസിനു പുറത്തു നില്കുന്നതൊക്കെ കൊറഞ്ഞു . (ചൂരൽ കഷായം  വർക്ക് ഔട്ട് ആയി തൊടങ്ങി എന്ന് പറയാം) ഏതായാലും രണ്ടു പേരും തട്ടി മുട്ടി ഒക്കെ 4th std ഇൽ എത്തി . അപ്പോഴേക്കും അവൻ എന്റെ ഒരു മുഴുവൻ സമയ വാൽ ആയി മാറി എന്ന് വേണേൽ പറയാം. പല പ്രശ്നങ്ങളിലും അവൻ എനിക്ക് വേണ്ടി വാദിക്കാൻ തൊടങ്ങി. ഞാൻ ഇംഗ്ലീഷ് മീഡിയം പഠിപ്പിസ്റ്റുകളോട് താണു പോയാൽ ഇവന് വല്യ വെഷമം ആയിരുന്നു. പറ്റുമ്പോഴെല്ലാം എന്നെ തള്ളി തള്ളി മുന്നോട്ടു കൊണ്ട് പോകാൻ അവൻ ശ്രമിച്ചു കൊണ്ടേയിരുന്നു . അപ്പോഴൊക്കെ ഒട്ടൊക്കെ പരിഭ്രാന്തിയോടെ ഞാൻ അവനെ വിലക്കാൻ ശ്രമിക്കുമായിരുന്നു , തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കല്ലേ മോനെ എന്ന് ഞാൻ പറയുവാൻ ശ്രമിക്കുമായിരുന്നു .. ആര് കേൾക്കാൻ.

അങ്ങനെ ഞങ്ങളുടെ കൊല്ല പരീക്ഷ വരാറായി. പ്രൈവറ്റ് schools നു വേണ്ടിയുള്ള ഒരു ഓൾ കേരള competitive എക്സാം ഞങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു . എല്ലാ വർഷവും ഞങ്ങളുടെ സ്കൂൾ ആക്റ്റീവ് ആയി അതിൽ പങ്കെടുക്കുകയും മെറിറ്റ് സെര്ടിഫിക്കറ്റ്സ് വാങ്ങുകേം ചെയ്തിരുന്നു . അക്കൊല്ലവും സ്കൂൾ പ്രെപറേഷൻസ് തൊടങ്ങി . ടീച്ചേഴ്സ് ക്ലാസ്സിൽ പരീക്ഷയുടെ വിവരങ്ങൾ ഒക്കെ പറഞ്ഞു .  'നിങ്ങളെല്ലാവരും മെറിറ്റ് certificates വാങ്ങാൻ ട്രൈ ചെയ്യണം .. നമ്മുടെ സ്കൂളിന് അത് നല്ല അഭിമാനമാണ്  ' എന്നൊക്കെ പറഞ്ഞു. അതിനു ശേഷം ,സാധാരണ നടക്കാറുള്ള വെറുപ്പിക്കൽസ് ചടങ്ങു .... എത്ര പേര് മെറിറ്റ് വാങ്ങും , കോൺഫിഡൻസ് ഉള്ളവർ കൈ ഉയർത്തിക്കെ... ഇംഗ്ലീഷ് മീഡിയം പഠിപ്പിസ്റ്റുകൾ chorus  ആയി , we are ready  teacher എന്ന് പറഞ്ഞു .. ഞങ്ങൾ മലയാളം മീഡിയം പിള്ളേർ അല്പം തല കുനിഞ്ഞു ഇരുന്നു ..ടീച്ചർ ഞങ്ങളെ നോക്കല്ലേ എന്ന് ഓർത്തു. കാരണം ഞങ്ങൾക്ക് കോൺഫിഡൻസ് ഇല്ലാലോ .... (:))

അപ്പോഴാണ് എല്ലാരം ഞെട്ടിച്ചു കൊണ്ട് നമ്മുടെ കഥ നായകൻ (എന്റെ പ്രിയ ബഡ്ഡി) എന്റെ കൈ പിടിച്ചു വലിച്ചു ഉയർത്തിയത് , പോരാഞ്ഞിട്ട് ഒരു പ്രഖ്യാപനവും .. 'ബിജി റാങ്ക് വാങ്ങും ടീച്ചർ' ....................

സൂചി വീണാൽ കേൾക്കാം ...അത്രയ്ക്ക് നിശബ്ദമായി ക്ലാസ് റൂം മുഴുവൻ. അന്ന് വരെ ഞങ്ങടെ സ്കൂൾ പൊതുവെ റാങ്ക് aspirations ഒന്നും ഉണ്ടായിരുന്നില്ല. മെറിറ്റ് സർട്ടിഫിക്കറ്റ് വരെ ഒരു വല്യ നേട്ടമായായിരുന്നു കരുതിയിരുന്നത്. ഒരു 5 -10 പേർക്ക് മാത്രമേ അത് കിട്ടുമായിരുന്നുള്ളൂ.. ഒരു 15000 -20000 കുട്ടികൾ എഴുതുന്ന ഒരു കോംപ്റ്റിറ്റിവ് examil ടോപ് 10 റാങ്ക് വാങ്ങുക എന്ന് പറഞ്ഞാൽ അന്നത്തെ ഞങ്ങളുടെ സ്കൂളിന്റെ സാഹചര്യത്തിൽ അത്ര എളുപ്പമായിരുന്നില്ല താനും. ഇങ്ങനെയൊക്കെ ആണ് സിറ്റുവേഷൻ എന്നിരിക്കെ , മ്മ്‌ടെ മച്ചാൻ എനിക്കിട്ടു പണിഞ്ഞ  നല്ല ഒന്നാന്തരം കോടാലിയായി എന്ന് വേണേൽ പറയാം . എനിക്ക് അന്ന് ആദ്യമായി കൊല്ലാനുള്ള കലിപ്പായി .. ഓരോന്ന് വെച്ച് തള്ളാൻ കണ്ട നേരം. ഇന്നായിരുന്നേൽ ഒരു തള്ളു മ്യമാനായി അവനെ ഒതുക്കായിരുന്നു .. പക്ഷെ അന്നത്തെ കാലത്തു ഇന്നത്തെ പോലെ ആൾകാർ തള്ളി മറിക്കില്ലായിരുന്നു, ഒള്ളത് ഒള്ളത് പോലെ പറയും . കാലത്തിനു മുന്നേ നടന്ന ഒരു കൂട്ടുകാരൻ ....

ഏതായാലും സ്കൂൾ മുഴുവൻ അന്ന് അതൊരു ചർച്ച ആയി.. പഠിപ്പിസ്റ്റുകൾ ഒക്കെ പുച്ഛ ഭാവത്തിൽ എന്നെ ഒന്നു പാളി നോക്കി ... ഇനി ശെരിക്കും ഇവൻ വാങ്ങുവോ ... ഞാനാണേൽ എന്താണ് സംഭവിച്ചത് എന്നറിയാതെ മരവിച്ചു നിൽപ്പാണ് .. അപ്പ്പോഴിതാ നമ്മുടെ ഗഡി വീണ്ടും വായ തുറന്നു .. ഇത്തവണ  ഒന്നൊന്നേര വാഗ്ദാനം ആയിരുന്നു .. എന്റെ കൂട്ടുകാരാ ഞാൻ വെറുതെ പറഞ്ഞതല്ല ,,, നീ മിടുക്കനായി റാങ്ക് മേടിക്കണം എന്ന് എന്റെ ആഗ്രഹം ആണ് .. നീ പഠിക്കണം (അവനു വയ്യ പോലും... ) എന്നിട്ടു റാങ്ക് മേടിച്ചു വരുമ്പോൾ ഞാൻ നിനക്കു സമ്മാനമായി ഒരു പാക്കറ്റ് പഫ്‌സ് തരുന്നതായിരുക്കും ... പിന്നല്ല.. ഞാൻ കഷ്ടപ്പെട്ട് ഒറക്കം ഒഴിഞ്ഞു പഠിച്ചു റാങ്ക് മേടിച്ചാൽ എനിക്ക് ഒരു പാക്കറ്റ് പഫ്‌സ് തരും പോലും. ഏതായാലും ഞാൻ ഒന്നെളകി, ഇനി ശെരിക്കും ഇവന് എനിക്ക് പഫ്‌സ് മേടിച്ചു തരുമോ... ഇവന്റെ അതിനൊള്ള ക്യാഷ് ഒണ്ടോ ? അപ്പൻ ഗൾഫിൽ നിന്ന് വരുമ്പോൾ അവൻ കൊറച്ചു പോക്കറ്റ് മണിയായി കൊറച്ചു പൈസ ഉണ്ടാക്കും . അതായിരിക്കും ബലം. പെണ്പിള്ളേരുടെ മുന്നിൽ നിന്നൊക്കെ പറഞ്ഞതല്ലേ തരുമായിരിക്കും.. ഏതായാലും എല്ലാരും പതിയെ ഇതൊക്കെ മറന്നു പഠനത്തിൽ മുഴുകാൻ തൊടങ്ങി ,, അവൻ പതിവുപോലെ അവന്റെ മറ്റു ഉഡായിപ്പുകളിലേക്കും ..... (കാരണം അവനു വേണ്ടി കൂടിയാണല്ലോ ഞാൻ പഠിക്കുന്നത്....)

 അങ്ങനെ ആഴ്ചകൾക്കുശേഷം മത്സര പരീക്ഷ വന്നു . ഞങ്ങളെല്ലാം പോയി പരീക്ഷ എഴുതി . കഴിഞ്ഞപ്പോഴേക്കും എന്റെ ചുണ്ടിൽ ഒരു ചിരി ഊറി വന്നു ... ലവന്റെ പഫ്‌സ് ഒന്നും വാങ്ങേണ്ടി വരില്ലലോ എന്നോർത്ത് .. പഠിപ്പിസ്റ്റുകൾ ഒക്കെ എന്നോട് ചോരണ്ടി നോക്കി ..ഇനി ഞാൻ ശെരിക്കും തകർത്തോ എന്നറിയാൻ. ഞാൻ അപ്പോഴേ ഉറപ്പിച്ചു , എന്റെ കൂട്ടുകാരൻ ഇനി കൂടുതൽ തള്ളേണ്ടി വരില്ലലോ. ഇനി സമാധാനമായി കൊറേ കെടന്നുറങ്ങണം .. ഹാവൂ ..

ഒരു മാസം കഴിഞ്ഞു , ഒരു മൂന്നു മണിയായിക്കാനും . ക്ലാസ് ടീച്ചർ പറഞ്ഞു എന്നെ ഹെഡ്മാസ്റ്റർ വിളിക്കുന്നു അത്യാവശ്യമായി ഒന്നു കാണണം. എന്റെ ചങ്കൊന്നു പിടച്ചു ... ഞാനോ എന്റെ കൂട്ടുകാരനോ പുതിയ ഉഡായിപ്പുകൾ ഒന്നും അടുത്തകാലത്തൊന്നും നടത്തിയില്ലലോ ..... തുറിച്ചു നോക്കുന്ന 40  ജോഡി കണ്ണുകളിലേക്കു ഒരു വിഷാദം കലർന്ന നോട്ടം നോക്കിയിട്ടു ഞാൻ എന്റെ കൂട്ടുകാരനെ ഒന്നു പാളി നോക്കി , നീ കൂടെ ഒന്നു വന്നർന്നേൽ ... ഒരു കരുണയും കാണിക്കാതെ അവൻ എന്നെ തള്ളി വിട്ടു .. ഹെഡ്മാസ്റ്റർ അച്ചന്റെ റൂമിലേക്ക് . അതിലും വല്യ പ്രശനം അച്ചന് വീട്ടുകാരെ എല്ലാം നല്ല പരിചയം ആണ് . നീട്ടി ഒരു വിളി വിളിച്ചാൽ അങ്ങ് കുടുംബത്തെ കേൾകുകേം ചെയ്യും , സ്കൂൾ അത്രയ്ക്ക് അടുത്തായാണ് . വിറച്ചു വിറച്ചു ഞാൻ റൂമിൽ ചെന്ന് , Yes സർ പറഞ്ഞു ...

Congratulations dear Biji , you've  got 9th Rank this year and we all are really proud of you ... Another student from 1st std got 6th Rank as well . So we have done well this time . 
HeadMaster  അച്ചന്റെ വാക്കുകൾ എനിക്ക് കൊറേ നേരത്തേക്ക് വിശ്വസിക്കാൻ തോന്നിയില്ല ... ഞാൻ വെറും നന്ദി പറഞ്ഞു കൊണ്ട് തിരിച്ചു ക്ലാസ്സിലേക്ക് വന്നു ... അപ്പോഴേക്കും ടീച്ചേഴ്സ് അവിടെ ആഘോഷം തുടങ്ങിയിരുന്നു .. ആരവങ്ങൾക്കിടയിലുഉടെ ഞാൻ വേച്ചു വേച്ചു നടക്കുമ്പോൾ എന്നെക്കാളും മരവിച്ച മനസ്സോടെ , തുറിച്ച കണ്ണുമായി എന്നെ തന്നെ നോക്കി നില്കുന്ന എന്റെ നന്പനെ കണ്ടപ്പോൾ ഞങ്ങൾ ഒരേ അവസ്ഥയിലാണെന്ന് മനസിലായി .. വിക്കി വിക്കി അവൻ ചോദിച്ചു , നീ അത് ശെരിക്കും സീരിയസ് ആയിട്ടെടുത്തോട..... സകല നിയന്ത്രണവും വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു അവനെ കെട്ടി പിടിച്ചു , പറ്റിപോയെടാ പറ്റിപ്പോയി ... ചുറ്റുമുള്ളവർക്കു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ... കരച്ചിലിന്റെയും സന്തോഷത്തിന്റെയും ഉന്മാദ അവസ്ഥകൾ താണ്ടിയപ്പോൾ ഞാൻ പതിയെ ചോദിച്ചു ...

അപ്പൊ എങ്ങനാ ... പഫ്സിന്റെ കാര്യം ...  ചൊറിയാൻ വേണ്ടി ചോദിച്ചതാണ് .. പക്ഷെ അവൻ ഒന്നും മിണ്ടിയില്ല ...2 ദിവസത്തേക്ക്  മിണ്ടിയില്ല .. മൂന്നാം നാൾ കയ്യിൽ ഒരു ചെറിയ പൊതിയുമായി അവൻ വന്നു .. എന്റെ കയ്യിൽ പൊതി തന്നിട്ട് പറഞ്ഞു , ഞാനും കാര്യമായി തന്നെയാ പറഞ്ഞതു.. ഇത് പിടി .. തുറന്നു നോക്കിയപ്പോൾ , നല്ല ചൂടുള്ള ഒരു പഫ്‌സ് . ഞങ്ങൾ രണ്ടു പേരും കൂടെ അത് കഴിച്ചു , ചിരിച്ചു . മനസ് നിറഞ്ഞു ചിരിച്ചു ... മനോഹരമായ ഒരു തള്ളിന്റെ അതി മനോഹരമായ പരിസമാപ്തി ...


വാൽകഷ്ണം : എന്റെ റാങ്ക് നേട്ടം പറഞ്ഞു അല്പത്തരം കാണിക്കാനല്ല ഇത് ഇവിടെ കുറിച്ചത് . എന്റെ ജീവിതത്തിലുടനീളം ഇതുണ്ടാക്കിയ ചലനങ്ങൾ വലുതായിരുന്നു  .. പിന്നീടൊരിക്കലും എനിക്ക് അത് പോലെ പഠിക്കുവാൻ കഴിഞ്ഞിട്ടില്ല, അതുപോലെ നേട്ടങ്ങളും കിട്ടിയിട്ടില്ല ...  നല്ല പ്രോത്സാഹന ശേഷി ഉള്ള ഒരു കൂട്ടുകാരന്റെ അഭാവം ആയിരിക്കും കാരണം .അതിനുമുമ്പേയും ശേഷവും ഞാൻ എന്നും ഒരു ശരാശരിക്കാൻ മാത്രമായി തുടർന്നു, പക്ഷെ തോല്കാതിരിക്കാനും ചങ്കൂറ്റത്തോടെ പൊരുതി നിൽക്കാനും ഒള്ള ഒരു മനസ്സ് ഞാൻ പാകപ്പെടുത്തി എടുത്തു..... എന്റെ പ്രിയപ്പെട്ട അലക്സ് , നിങ്ങളില്ലായിരുന്നില്ലെങ്കിൽ , ആ പഫ്സിന് യാതൊരു രുചിയും വിലയും ഉണ്ടാകില്ലായിരുന്നു ....ഞാൻ ഇന്ന് ഇത് ഇവിടെ കുറിക്കില്ലായിരുന്നു... നന്ദി മച്ചാന്സ് ... പഫ്സിനും , തള്ളിനും :), You are a sambhavam !!!

പുതിയ വർഷത്തിലെ പുതിയ പ്രതീക്ഷകളിലേക്കു പിച്ച വെക്കുന്ന എല്ലാവര്ക്കും എന്റെ എല്ലാ പുതുവത്സര ആശംസകൾ ... നല്ല നല്ല സൗഹൃദങ്ങൾ എന്നും ഉണ്ടാകട്ടെ ... പക്ഷെ സൂക്ഷിച്ചു തള്ളണം എന്ന് മാത്രം :)
------------------------

Saturday, June 8, 2019

ലജ്ജാവതി ലണ്ടൻ മെട്രോയിൽ !!



മെട്രോ ട്രെയിനുകൾ എന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ട് കൊറച്ചു വര്ഷങ്ങളായി. ലണ്ടൻ പോലുള്ള ഒരു വലിയ നഗരത്തിൽ എത്തിയ ശേഷം പ്രത്യേകിച്ചും. ദിവസവും ഓഫീസിൽ പോകുകയും തിരിക വരുകയും ചെയ്യുന്ന യാത്രകൾ ശെരിക്കും യാന്ത്രികമായി കടന്നു പോകുമെങ്കിലും ചില ദിവസങ്ങൾ വളരെ രസകരമായിരിക്കും .  അത് ചില സാഹചര്യങ്ങളോ അല്ലെങ്കിൽ ചിലരുടെ  ശരീര ഭാഷയോ പ്രതികരണങ്ങൾ മൂലമോ ആയിരിക്കും . അതെന്തായാലും മിക്കവാറും തമാശ കലർന്ന അത്തരം സാഹചര്യങ്ങൾ ശ്രദ്ധിക്കുവാൻ എനിക്ക് എന്നും ഒരു പ്രത്യേക താല്പര്യം ആയിരുന്നു. ഇനി കാര്യത്തിലേക്കു വരം.

അന്ന് ഒരു വൈകുന്നേരം ഞാൻ വീട്ടിലേക്കു വരുകയായിരുന്നു. സാമാന്യം നല്ല തിരക്കുള്ള ഒരു ട്രെയിൻ. സീറ്റ് കിട്ടിയ തക്കം നോക്കി ഞാൻ ചാടി ഇരുന്നു. പെട്ടെന്ന് ഒരു കുറിയ മനുഷ്യൻ ട്രെയിനിലേക്ക് ചാടി കയറി. നമ്മുടെ നാട്ടിലെ ചില പണിക്കരുടെ കയ്യിൽ ഉള്ളത് പോലെ ഒരു ചെറിയ സഞ്ചി കയ്യിലുണ്ട് . കണ്ടാൽ ഒരു ഈസ്റ്റേൺ യൂറോപ്യൻ ലൂക്കും ഉണ്ട്  .ഏതായാലും ബ്രിട്ടീഷ് അല്ല, ഭാഷ കേട്ടാൽ അറിയാം. കയറി ഉടനെ കക്ഷി എല്ലാരോടും ക്ഷമ ചോദിച്ചു. വളരെ മാന്യമായ ക്ഷമാപണം.  മലയാളത്തിലാക്കിയാൽ ഏതാണ്ടിതു പോലെ ഇരിക്കും. "അയ്യോ സാറന്മാരെ , നിങ്ങൾ എന്നോട് ക്ഷമിക്കണം. ഞാൻ എന്തേലും തെറ്റ് ചെയ്തെങ്കിൽ എന്നോട് ശെരിക്കും ക്ഷെമിക്കണം. എന്ത് പ്രശ്നം ഉണ്ടായാലും നമുക്കു പരിഹരിക്കാം , സഹകരിക്കണം കേട്ടോ സഹോദര, സഹോദരി. ..." ഇത്രയും ആയപ്പോൾ ഞാൻ പെട്ടെന്ന് അയാളെ ഒന്ന് പാളി നോക്കി . അയാൾ അത് കണ്ടു. എന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി ഊറി വന്നു .. ആള് നല്ല ഫിറ്റ് ആണ്..അത്രേയുള്ളു വേറെ പ്രശ്നം ഒന്നുമില്ല. അങ്ങേരു പറഞ്ഞത് പോലെ എല്ലാരും ശെരിക്കും സഹകരിച്ചു, ആരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് എന്നെ കണ്ട അങ്ങേരു ഓടി വന്നു എന്റടുത്തേക്കു . ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു , ഇരിക്കൂന്നോ സഹോദര. അയാൾ എനിക്ക് ഷേക്ക് ഹാൻഡ് തന്നിട്ട് അടുത്തിരുന്നു . ഏതോ കൂതറ കൊട്ടുവടിയുടെ നാറ്റം എന്റെ നാസാരന്ധ്രങ്ങിലേക്കു അടിച്ചു കയറി . എന്താണെന്നറിയില്ല അറിയാതെ എന്റെ മനസ്സ് കോളേജ് ഹോസ്റ്റലിലേക്കും വെള്ളിയാഴ്ച്ചകളിലെ അടിച്ചു പൊളികളിലേക്കും ഒന്നൂളിയിട്ടു പോയി.

പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് നമ്മുടെ കഥാനായകന്റെ ഒരു ഡയലോഗ് ; ബ്രദർ , I like India , Mumbai favourite place . visited South India , Kerala beautiful place , മുറി ആംഗലേയത്തിൽ ഇത്രയും പറഞ്ഞ ശേഷമായിരുന്നു സൂപ്പർ പെർഫോമൻസ് . നല്ല സൊയമ്പൻ ഹിന്ദി ഡയലോഗ് , ഞാൻ ഒന്ന് ഞെട്ടി.  തീർന്നില്ല. പിന്നെ  മലയാളത്തിൽ എന്തൊക്കെയോ പുലമ്പാൻ  തൊടങ്ങി . എല്ലാര്ക്കും നമസ്കാരം, എനിക്ക് ഇഷ്ടം ..അങ്ങനെ  എന്തൊക്കെയോ . ആളുടെ പെർഫോമൻസ് കണ്ട ഞാൻ ഒന്ന് ശെരിക്കും ഞെട്ടിയെങ്കിലും അപ്പോഴും  ഒരു ചെറിയ ചിരി എന്റെ ചുണ്ടിൽ ഒളിപ്പിച്ചു വെച്ചിരുന്നു . അല്ലെങ്കിൽ ചെലപ്പോൾ പുള്ളി ചൂടായാലൊ . അങ്ങനെ എനിക്കറങ്ങാനുള്ള സ്റ്റേഷൻ ആയി , പെട്ടെന്ന് അയാൾ എന്നോട് ചോദിച്ചു, ബ്രദർ , നിങ്ങൾ ഇന്ത്യൻ അല്ലെ , എവിടെയാണ് സ്ഥലം. ഞാൻ പതിയെ  പറഞ്ഞു , നിങ്ങൾ മനോഹരമായ ഒരു സ്ഥലം എന്ന് പറഞ്ഞില്ലേ , അതാണ് എന്റെ സ്ഥലം.  ഹോ ... പുള്ളിയുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ ഒന്ന് കാണേണ്ടതായിരുന്നു. ഉദയനാണ് താരം എന്ന സിനിമയിൽ ജഗതി ചേട്ടന്റെ നവരസങ്ങളെപ്പോലെ, ഭവാന്റെ മുഖദാവിൽ ഭാവങ്ങൾ ഇങ്ങനെ വിരിഞ്ഞു വന്നു. പെട്ടെന്ന് മുന്നോട്ടാഞ്ഞു എന്നെ കെട്ടിപിടിച്ചു , ഹോ ബ്രദർ , You from Kerala , I Love Kerala , I Love India ... ഞാൻ ചിരിച്ചു കൊണ്ട് കൈ വീശി പുറത്തേക്കിറങ്ങി. പെട്ടെന്ന് പുള്ളിയും  ചാടിയിറങ്ങി എന്റെ പുറകെ വന്നു , പിന്നെയും എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ പതിയെ പുള്ളിയെ ഒഴിവാക്കി മുന്നോട്ടു വേഗത്തിൽ നടന്നു.

പെട്ടെന്ന് എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് പിറകിൽ നിന്ന് അയാൾ ഉച്ചത്തിൽ ഇങ്ങനെ പാടി ;
'ലജ്ജാവതിയെ , നിന്റെ കള്ള കടക്കണ്ണിൽ, ലജ്ജാവതിയെ.....  ജാസി ഗിഫ്റ്റിന്റെ ഒരു തട്ടുപൊളിപ്പൻ ഗാനം . തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അതും പാടി അവിടെ ഡാൻസ് കളിക്കുന്നു . എന്നെ നോക്കിയിട്ടു ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു .. For you , My Dear Kerala Friend .... ചുറ്റും കൂടി നിന്നവർ കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട് , ചിലരൊക്കെ എന്നെ നോക്കി വെറുതെ ചിരിക്കുന്നുമുണ്ട് . സൗഹൃദത്തിന്റെ ഉദാത്തഭാവം പോലെ ...ഞാൻ ഏതായാലും വീണ്ടും കൈ വീശി കാണിച്ചിട്ട് അവിടുന്ന് പതിയെ പുറത്തെ തെരക്കുകളിലേക്കു ഊളിയിട്ടു ... എന്റെ ചുണ്ടിലും ഒരു മൂളിപ്പാട്ട് വന്നു , ലജ്ജാവതിയെ.....
പതിനായിരക്കണക്കിന് അകലെയുള്ള എന്റെ ജന്മ നാട്ടിലേക്കും എന്റെ ചെറുപ്പകാലത്തിലേക്കും , അങ്ങനെ പോയകാലത്തിലെ ആ സുവർണ നാളുകളിലേക്ക് ഞാൻ വെറുതെ ഒരു ചെലവുമില്ലാതെ പോയിട്ട് വന്നു , ഏതോ നാട്ടിൽ നിന്ന് വന്ന ആ കുറിയ മനുഷ്യന് മനസാ നന്ദി പറഞ്ഞു കൊണ്ട്  ഇന്നുകളിലെ  ഉത്സാഹങ്ങളിലേക്കും  നാളെയുടെ പ്രതീക്ഷകളിലേക്കും പതിയെ നടന്നകന്നു.  എന്തൊക്കെയായാലും ; മ്മ്‌ടെ മലയാളത്തിന്റെ ഒരു റേഞ്ച് നോക്കണേ :).....