Tuesday, October 14, 2025

അപ്പച്ചൻ, എന്റെ ഓർമ്മകൾ

 ഇന്ന്, എൻ്റെ പ്രിയപ്പെട്ട അപ്പച്ചൻ - പുത്തൻവീട്ടിൽ എം Kurikesu , കാലയവനികയ്ക് പിന്നിൽ മറഞ്ഞിട്ടു 34 വർഷങ്ങൾ ആയി.. അപ്പച്ചൻ ഞങ്ങൾക്ക് ഒരു വ്യക്തി മാത്രമല്ല, ഒരു യുഗത്തിൻ്റെ അടയാളവും, നേടിയതും നേടാനുള്ളതും നേടാൻ കഴിയാത്തതുമായ സ്വപ്നങ്ങളുടെ ഓർമ്മപ്പെടുത്തലുമാണ്..

 ആദ്യകാലങ്ങൾ 

കൂട്ടരഴികത്തു മാത്തുണ്ണിയുടെ 8 മക്കളിൽ അഞ്ചാമനായി ജനനം , ബാല്യകാലം ചെങ്കുളം - മരക്കുളം പ്രദേശങ്ങളിൽ. എന്റെ പരിമിതമായ അറിവും ഓർമയും വെച്ച് , അപ്പച്ചൻ അന്നത്തെ 7 -ആം ക്ലാസ് വരെ പഠിക്കുകയും പിന്നെ അക്കൗണ്ടൻസി യുടെ ഒരു ഉപരിപഠനവും നടത്തിയതായി കേട്ടിട്ടുണ്ട്.പിൽക്കാലത്തു വ്യാപാരവും സഹകരണ ബാങ്കും നടത്തുമ്പോൾ  ഫിനാൻഷ്യൽ ഹയർ സ്റ്റഡീസ് അദ്ദേഹത്തിനെ സഹായിച്ചിരുന്നു അത്രേ. അന്നത്തെ 1918-1920 കാലഘട്ടങ്ങളിലെ  ഉപരിപഠനത്തിന് , ഇപ്പോഴത്തെ ഡിഗ്രിയുടെ വിലയുണ്ട്  എന്ന് വേണമെങ്കിൽ പറയാം . തന്റെ ഇരുപതുകളുടെ ആദ്യ ഘട്ടത്തിൽ തന്നെ വിവാഹം കഴിഞ്ഞു കുടുംബസ്ഥനുമായി. മൂത്ത മകൻ (എപ്പിഫനിയോസ് തിരുമേനി ) ജനിക്കുമ്പോൾ. അപ്പച്ചന് പ്രായം വെറും 22 .  എന്ന് വെച്ചാൽ അതിനു മുന്നേ സ്വന്തം കാലിൽ നിൽക്കാൻ അപ്പച്ചൻ പ്രാപ്തനായിരുന്നു എന്ന്... 22  വയസിൽ നമ്മളൊക്കെ പഠിക്കുകയോ PSC ടെസ്റ്റ് എഴുതുകയോ ഒക്കെ അല്ലെ ഇപ്പോഴൊക്കെ  (അന്നത്തെ കാലഘട്ടത്തിൽ കേരളത്തിലെ ശരാശരി പുരുഷന്റെ ആയുസ്സു 22 വയസായിരുന്നു എന്നും നമ്മൾ കൂട്ടി വായിക്കണം )

 പുത്തൻവീട്ടിൽ അച്ചായൻ എന്ന വ്യാപാരി

മൂത്ത സഹോദരനായ ശ്രീ.ഗീവർഗ്ഗീസിൻ്റെ  കച്ചവടപാടവത്തിൽ പ്രചോദിതനായി സ്വന്തം വഴി കണ്ടെത്തിയ ധീരനായിരുന്നു അപ്പച്ചൻ . കേവലം പരമ്പരാഗത കൃഷിയിൽ ഒതുങ്ങാതെ, വ്യാപാരം, ചരക്ക് ശേഖരണം, വിൽപ്പന എന്നിങ്ങനെ പല സംരംഭങ്ങളിലും അദ്ദേഹം കൈവെച്ചു. ഒരു സംരംഭകൻ്റെ എല്ലാ ഊർജ്ജസ്വലതയും അപ്പച്ചനിലുണ്ടായിരുന്നു. നാട്ടുകാരുടെ പിന്തുണയോടെ ഒരു സഹകരണ സംഘം വിജയകരമായി നടത്തിക്കൊണ്ടുപോയത് അദ്ദേഹത്തിൻ്റെ സാമൂഹിക കാഴ്ചപ്പാടിന് തെളിവാണ്. അത് ഗ്രാമീണർക്ക് കൈമുതലായ ഒരു സമ്പാദ്യശീലവും, സുഗമമായ പ്രവർത്തന മൂലധനവും ഉറപ്പുവരുത്തിസഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും നിസ്സീമമായ പിന്തുണയിൽ അദ്ദേഹത്തിൻ്റെ സംരംഭങ്ങൾ അക്കാലത്തു (ഏകദേശം 1930-40 കാലങ്ങൾ ) വലിയ വിജയമായിരുന്നു എന്ന് കേട്ടിട്ടുണ്ട് .Chenkulam സമൂഹത്തിൽ അദ്ദേഹത്തിന് 'പുത്തൻവീട്ടിൽ അച്ചായൻ' എന്നൊരു സ്നേഹപ്പേരുണ്ടായിരുന്നു,വീട്ടുകാർക്ക് അത് പുത്തൻ വീട്ടിലെ ഉപ്പാനും . Chenkulam സെൻ്റ് ജോർജ്ജ് പള്ളി അതിൻ്റെ പ്രയാസമേറിയ കാലഘട്ടങ്ങളിൽ പണിതുയർത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളും, പൊതുവായ സഭാപ്രവർത്തനങ്ങളിലെ പങ്കാളിത്തവും എന്നും സമൂഹം ഓർക്കുന്നു.

എന്നാൽ,  ചരിത്രത്തിൻ്റെ ഗതി വിഗതികൾ  അദ്ദേഹത്തിൻ്റെ പല സ്വപ്ന പദ്ധതികൾക്കും വിലങ്ങുതടിയായി.  രണ്ടാം ലോകമഹായുദ്ധവും അതിൻ്റെ അനന്തരഫലങ്ങളും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ,   സംരംഭകന് മുന്നോട്ട് പോകാനായില്ല.  അക്കാലത്തെ അപ്പച്ചന്റെ ചില കുറിപ്പുകളിൽ നിന്നും യുദ്ധത്തെ കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളും,  അത് മദ്രാസിൽ നിന്നും കേരളത്തിലേക്കുള്ള ചരക്കു നീക്കങ്ങൾക്കുള്ള തടസ്സങ്ങളെക്കുറിച്ചും , അത് cash flow യിൽ വരുത്തുന്ന തുടർ ചലനങ്ങളെക്കുറിച്ചും  എഴുതിയിരുന്നത് ഞാൻ പിന്നീട് വായിച്ചിട്ടുണ്ട് .  സാമ്പത്തികമായി തകർന്നെങ്കിലും  എല്ലാവരുമായി സ്നേഹത്തോടെയും സൗഹൃദത്തോടെയും കാര്യങ്ങൾ പറഞ്ഞു തീർത്ത്, പിന്തുണച്ച സഹോദരങ്ങൾക്കും പങ്കാളികൾക്കും മതിയായ പരിഹാരം ഉറപ്പാക്കി അദ്ദേഹം  രംഗത്തുനിന്ന് പിന്മാറി എന്നത് അപ്പച്ചന്റെ വ്യക്തിത്വത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.

പാതിയിൽ പൊലിഞ്ഞ സ്വപ്നം - പുത്തൻവീട്ടിൽ തറവാട്

പൂർണ്ണാർത്ഥത്തിൽ ഒരു വീട് പണിയണമെന്ന അപ്പച്ചൻ്റെ മോഹമാണ് 1943- ഭൂമി വാങ്ങുന്നതിലേക്കും പാതിവഴിയിൽ നിലച്ചുപോയ  കെട്ടിടത്തിലേക്കും നയിച്ചത്. സാമ്പത്തികം തകർന്നപ്പോൾ  സ്വപ്നം മുറിഞ്ഞുപോയി. പിന്നീട് മക്കളുടെ നേതൃത്വത്തിൽ,  ബാക്കിയുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് മുഖ്യകാർമ്മികത്വം വഹിക്കുക എന്ന ചുമതല മാത്രമേ അപ്പച്ചന് ഉണ്ടായുള്ളൂ.  

ഒരു സ്കൂൾ കെട്ടിടം പോലെ കിടന്നിരുന്ന  പാതി വീട്, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ നീണ്ട ഹാൾ, അതിലൂടെയുള്ള വഴി, വശങ്ങളിലുള്ള ചെറിയ മുറികൾ, പിന്നിലെ നീളമുള്ള അറപ്പുര, മുൻവശത്തെ വിശാലമായ വരാന്ത...  അതായിരുന്നു ഞങ്ങളുടെ പുത്തൻ വീട്ടിൽ തറവാട് ! പിന്നീട് വീട്ടിൽ കല്യാണങ്ങൾ വരുമ്പോഴും മറ്റുമായി കൂട്ടിച്ചേർക്കലുകളിലൂടെ വളർന്നു.  അതിൽ താമസിച്ചവരുടെ ജീവിതത്തോടൊപ്പം വളർന്ന വീടാണത്.  അന്നത്തെ വീടിൻ്റെ മേൽക്കൂരയും അടിസ്ഥാനവും 82  വര്ഷങ്ങള്ക്കു ശേഷവും  ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു എന്നത് കാലത്തെ അതിജീവിച്ച  വലിയ ഓർമ്മയുടെ പ്രതീകമാണ്.

 

വീടിന്റെ ഭരണം മുഴുവൻ മക്കൾ ഏറ്റെടുത്തെങ്കിലും ,  കൃഷിയിലും  വിളവെടുപ്പിലും പിന്നെ അതിന്റെ വിതരണവും ഉപയോഗത്തിലും അപ്പച്ചന് തന്റേതായ ചിട്ടകൾ ഉണ്ടായിരുന്നു .  ഞങ്ങൾ കൊച്ചു മക്കളോട് കൃഷിയുടെ പ്രാധാന്യവും അത് തുടരുന്നതിന്റെ ആവശ്യകതയും ആവർത്തിച്ചു പറഞ്ഞിരുന്നു.വെട്ടിയ തേങ്ങയുടെയും കൊയ്ത നെല്ലിന്റെയും കണക്കിൽ അഭിമാനിച്ചിരുന്ന,  സന്തോഷിച്ചിരുന്ന അപ്പച്ചൻ എന്റെ ഓർമയിൽ ഇന്നും ഒരു പൊൻതിളക്കമായി നിൽക്കുന്നുണ്ട്.

 

നിശ്ശബ്ദനായ അപ്പച്ചനും വരാന്തയിലെ സംഭാഷണങ്ങളും

ആ വരാന്തയായിരുന്നു ഞങ്ങളുടെ വീടിൻ്റെ ഹൃദയം. അതിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരങ്ങിയിരിക്കുന്ന ചാച്ചി, ചാച്ചൻ, തിരുമേനി... അവരുടെ മധ്യേ മൗനം പൂണ്ടിരുന്ന അപ്പച്ചൻ. അടുക്കളയിൽ നിന്ന് വരാന്തയിലേക്ക് എത്തിനോക്കി എന്തൊക്കെയോ ആത്മഗതങ്ങൾ പറഞ്ഞ് തിരികെ പോകുന്ന അമ്മച്ചി. പിന്നെ കളിച്ചും ചിരിച്ചും ഓടിനടക്കുന്ന ഞങ്ങൾ ആറ് പിള്ളേർ! ഇതൊക്കെയായിരുന്നു എൺപതുകളിലെ ഞങ്ങളുടെ വീട്ടിലെ സ്ഥിരം കാഴ്ചകൾ.

ആ കാലത്തെ ഏറ്റവും തെളിമയുള്ള ഓർമ്മ, ചാച്ചൻ, ചാച്ചി, തിരുമേനി എന്നിവർ ഒന്നിച്ചിരുന്നുള്ള സന്ധ്യാസമയത്തെ സംഭാഷണങ്ങളാണ്. പ്രാർത്ഥന കഴിഞ്ഞോ അത്താഴത്തിന് മുൻപോ ശേഷമോ ഉള്ള ആ കൂടലിന് അവർക്ക് ജീവവായുവിൻ്റെ സ്ഥാനമുണ്ടായിരുന്നു. അന്നത്തെ സകല സംഭവങ്ങളും, കണ്ടുമുട്ടിയ ആളുകളും, അടുത്ത ദിവസത്തെ കാര്യങ്ങളും അവർ ചർച്ച ചെയ്യുമ്പോൾ, സംഭാഷണം വരാന്തയുടെ ഒരറ്റത്ത് തുടങ്ങി മറ്റേ അറ്റത്ത് അവസാനിക്കും. കാര്യങ്ങളുടെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും, അത് കേട്ടിരിക്കുന്നത് എനിക്കൊരു വലിയ രസമായിരുന്നു.

അന്ന് വൈദികനായിരുന്ന തിരുമേനി യാത്രയുടെ ക്ഷീണമെല്ലാം മറന്ന് ഈ ചർച്ചകളിൽ പങ്കുചേരും. അവർ മൂവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളോ സംഘർഷങ്ങളോ ഉണ്ടായിരുന്നില്ല. തിരുമേനിയുടെ പക്വതയും, ചാച്ചൻ്റെ സ്വാധീന വലയവും, ചാച്ചിയുടെ നിസ്സംഗതയും പരസ്പരം പൂരകങ്ങളായി. എന്നാൽ, അപ്പച്ചൻ അപ്പോഴും മക്കളിൽ നിന്ന് ഒരു 'തന്ത്രപരമായ അകലം' പാലിച്ചിരുന്നു.

 കുടുംബ കാരണവർ 

തന്റെ മൂത്ത സഹോദരങ്ങളുടെ കാലശേഷം 70-80  കാലങ്ങളിൽ കുടുംബ കാരണവർ എന്ന ഒരു അലിഖിത പദവി അപ്പച്ചൻ വളരെ തന്മയത്തോടെയും സ്നേഹത്തോടെയും വഹിച്ചിരുന്നു .  എന്റെ ഓർമയിൽ കുടുംബത്തിലും നാട്ടിലും ഉള്ളവരെല്ലാം അപ്പച്ചനോട് ബഹുമാനം കലർന്ന ഒരു സ്നേഹ പ്രകടനം ആയിരുന്നു ..അപ്പച്ചൻ കുടുംബക്കാരും നാട്ടുകാരും എന്ന് പറഞ്ഞാൽ പിന്നെ രണ്ടാമത് ഒരു ചിന്തയുമില്ല ..അവരുടെ കാര്യങ്ങൾ കഴിഞ്ഞേ പിന്നെ തിരിച്ചു വീട്ടിൽ കേറുകയുള്ളു . കട്ടച്ചൽ സ്കൂൾ , ചെങ്കുളം പള്ളി , നാട്ടിലെ വായനശാല ,തുടങ്ങി ഒരുപാട് സാമൂഹിക പരമായ ഇടപെടലുകൾ അപ്പച്ചൻ നടത്തിയിട്ടുണ്ട്. അതൊക്കെ അന്നത്തെ കാലഘട്ടങ്ങളുടെ ആവശ്യവും ആയിരുന്നു .ഇന്ന് ഇതുപോലെ ഉള്ള സാമൂഹിക ഇടപെടലുകൾ ഒക്കെ നടത്തണമെങ്കിൽ നൂറുവട്ടം ചിന്തിക്കണം .അപ്പച്ചൻ എല്ലാത്തിനും ഒരു പോസിറ്റീവ് impact ഉണ്ടാക്കാൻ മിടുക്കൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് .

അപ്പച്ചൻ എന്ന ക്ഷിപ്രകോപി ..

ഇനി അല്പം ദുര്ബലത പറയാം . അപ്പച്ചന് പെട്ടെന്ന് ദേഷ്യം വരും ,  അതുപോലെ അങ്ങ് പോവുകയും ചെയ്യും. അപ്പച്ചനെ ചെലര് ഭയത്തോടെ നോക്കിയിരുന്നതിനു ഇത് ഒരു കാരണം ആയിരുന്നുഎങ്കിലും തന്റെ  ദൗർബല്യം , സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ മാറ്റിയെടുക്കാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുമുണ്ട്.തമാശ എന്തെന്ന് വെച്ചാൽ,   ക്ഷിപ്രകോപവും ക്ഷിപ്ര ശാന്തവും ആയ പെരുമാറ്റം Koottarazhikam കുടുംബത്തിന്റെ പൊതുവായ ജീനിലുള്ളതാണ് എന്നതാണ് .അപ്പോൾ അത് നമുക്ക് മറക്കാം .

അവസാന നാളുകൾ 

ഏകദേശം 80  വയസിനടുത്തു ആയപ്പോഴാണ് മൂത്ത മകൻ തിരുമേനി ആയി തെരഞ്ഞെടുക്കപ്പെടുന്നത് .  ജീവിത സായാഹ്നത്തിലെ   സന്തോഷം  വാനപ്രസ്ഥത്തിന്റെ നിര്നിമേഷമായാണ് അപ്പച്ചൻ കൈകാര്യം ചെയ്തത്. 87 -ഇൽ  തന്റെ പ്രിയ പത്നിയുടെ മരണത്തിനു ശേഷം അപ്പച്ചൻ അല്പം ക്ഷീണിതൻ ആയി .  അതിനു ശേഷമുള്ള 4 വർഷങ്ങൾ രോഗങ്ങളും മരുന്നുകളും ഒക്കെ ആയി അപ്പച്ചൻ ഒരു മൽപ്പിടുത്തം ആയിരുന്നു .  എന്റെ ഓർമയിൽ മരിക്കുന്നതിന് തലേ വര്ഷം വരെ മുടങ്ങാതെ പള്ളിയിൽ പോയി കുർബാന അനുഭവിച്ചു വരുമായിരുന്നു. അവസാനം Oct  13 ,1991 അപ്പച്ചൻ പോയി.   അന്നൊരു ഞായർ , ഞങ്ങൾ എല്ലാം പള്ളിയിൽ ഈപ്പൻ അച്ഛന്റെ കുർബാന കൂടുന്നു .  അപ്പച്ചൻ രാവിലെ പതിവുപോലെ കുളി കഴിഞ്ഞു പ്രാതൽ കഴിക്കാനെത്തി.അമ്മ കൊടുത്ത ഭക്ഷണം കഴിക്കുന്ന മുന്നേ തന്നെ  ശ്വാസം നിലച്ചു .  ചാച്ചിയും അമ്മയും സാക്ഷികൾ ആയി.  ഈപ്പൻ അച്ഛന്റെ പ്രസംഗ സമയത്താണ് അപ്പച്ചന്റെ മരണ വാർത്ത പള്ളിയിൽ വായിക്കുന്നത്.  ഒരു കാലഘട്ടത്തിന്റെ അവസാനം അങ്ങനെ...

അപ്പച്ചൻ്റെ ജീവിതം ഒരു പാഠമാണ്.  വിജയങ്ങളുടെ,  വെട്ടിപിടിക്കലുകളുടെ  കൊടുമുടിയിൽ നിന്ന് കാലത്തിൻ്റെ അനിവാര്യമായ താഴ്വാരത്തിലേക്ക് ഇറങ്ങി വന്നപ്പോഴും,  സ്നേഹബന്ധങ്ങൾ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ഒരു മനുഷ്യൻ്റെ കഥയാണത്.  തന്റെ പല വലിയ സ്വപ്നങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും..

ഇന്ന് 34 വർഷങ്ങൾക്കിപ്പുറവും, അപ്പച്ചൻ്റെ നിശ്ശബ്ദമായ  നിറ സാന്നിധ്യവും, അദ്ദേഹം നെയ്തെടുത്ത കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഞങ്ങളുടെ വീടിൻ്റെ ഓരോ കോണിലും നിറഞ്ഞുനിൽക്കുന്നുദൈവത്തിനുള്ളത് എന്ന അർത്ഥമുള്ള  'കുറിയാക്കോസ്'  എന്ന പേരിനെ  അന്വര്ഥമാക്കിയ പ്രിയപ്പെട്ട അപ്പച്ചാ,  അങ്ങ് എന്നും ഞങ്ങളുടെ ഓർമ്മകളിൽ ഒരു  കെടാവിളക്കായി തിളങ്ങി നിൽക്കും, മലമേൽ പ്രകാശം പരത്തുന്ന ഒരു ഗോപുരമായി  ...

 

Sunday, September 21, 2025

Sainath Radhakrishnan - A personal Tribute

Sainath Radhakrishnan – A Personal Tribute

Sainath Radhakrishnan, an epitome of a trade banker, passed away quietly today. Sai was a natural talent in trade finance who rose from very humble beginnings at Grindlays Bank to senior leadership roles through sheer determination, expertise, and character. From starting as a junior clerical staff member to becoming a respected leader in global trade, his journey was nothing short of inspirational.

But more than his own career, his true legacy lies in the people he mentored and the ecosystem he created. Through ACES—the ABN AMRO Bank captive in India during the early 2000s—he shaped not just dozens or hundreds, but thousands of trade finance professionals. Many of us, myself included, owe our careers to the pathways he opened. To this day, countless seasoned trade experts around the world share an umbilical cord with ACES and with Sai. ACES became a true talent factory for trade, and the entire industry benefitted from the professionals he nurtured—even competitors drew strength from the talent pool he built.

Sai built that institution brick by brick, fostering talent and creating a culture of excellence. His leadership style was unique—a mix of fear and respect, underpinned by unmatched knowledge and unshakable confidence. He had the rare ability to look into someone’s eyes and recognize their potential.

I still vividly recall my own interview with him. He asked me questions on IRR, ARR, and product lifecycles. Some of my answers didn’t satisfy him, yet instead of dismissing me, he began teaching me right there in the interview. That was Sai: a leader, a teacher, and a mentor all in one. He knew people by name, genuinely cared about their well-being, and never overlooked even the smallest details. Once, during a shop floor visit, he noticed my poor posture at my desk, came over to adjust my chair, and advised me to sit correctly. Just a few months earlier he had grilled me on financial metrics, and here he was showing concern for my comfort. That was Sai—deeply knowledgeable, yet profoundly human.

Today we have lost a fine gentleman—a man of knowledge, confidence, and vision, who inspired thousands of trade bankers worldwide. But his legacy lives on in all of us whom he trained, guided, and believed in.

Rest in peace, respected Sainath Radhakrishnan. We salute your life, your work, and the enduring legacy you leave behind..



Saturday, August 17, 2024

എന്റെ വീടോർമ്മകൾ

                                      

ഇന്ന് ഞാൻ എഴുതുന്നത് ചില വീടുകളെ കുറിച്ചാണ് . എന്റെ എന്ന് പറയുമ്പോൾ. എന്റെ പേരിൽ ഉള്ള എന്നതല്ല... എന്റെ ജീവിതത്തിൽ അനിതര സാധാരണമായ സ്വാധീനം ചെലുത്തിയ, വളരെ ഇഷ്ടം തോന്നിയ വീടുകൾ, ഞാൻ കടന്നു പോയ വഴികളിൽ ഞാൻ താമസിച്ചതും സന്ദർശിച്ചതും ആയ വീടുകൾ.

ഒരു പുരുഷായുസ്സിന്നെ പണ്ടുള്ളവർ നിർവചിച്ചതു അവന്റെ ജീവിതത്തിൽ നടക്കുന്ന  ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
1 . ജോലി 
2 .വിവാഹം 
3 സഹോദരിമാരുടെ  വിവാഹം നടത്തുക 
4 പെണ്മക്കളുടെ വിവാഹം നടത്തുക 
5 സ്വന്തമായി ഭവനം ഉണ്ടാക്കുക 

ഇത്രയും കാര്യങ്ങൾ അടിസ്ഥാനപരമായി ഒരുവൻ നടത്തിയിട്ടുണ്ടെങ്കിൽ അവന്  വാനപ്രസ്ഥത്തിലേക്കുള്ള യാത്ര മാത്രം ആണ് പിന്നെ അവശേഷിക്കുന്നത്.  ഇന്നും  പ്രസക്തമായ ഒരു കാര്യമല്ലേ. എല്ലാം എല്ലാര്ക്കും ചെയ്യാൻ പറ്റിയെന്നു വരില്ല . അതുപോലെ മേല്പറഞ്ഞ എല്ലാ കാര്യങ്ങളും അതെ ഓർഡറിൽ നടന്നില്ലെങ്കിൽ നിങ്ങൾ മോക്ഷം പ്രാപിക്കില്ല എന്നും പറയില്ല . സ്വാഭാവികമായി അങ്ങനെ നടന്നാൽ , പിന്നെ അധികമായി ഒന്നും  സാധാരണ ഗതിയിൽ ചെയ്യനില്ല.  (ലോകം മാറ്റി മറിക്കുന്നവരെയല്ലെ ഞാൻ ഉദ്ദേശിച്ചത് കേട്ടോ) ...
എന്റെ കുടുംബത്തിലേക്ക് നോക്കിയാൽ ,  അപ്പച്ചൻ പൂർണ്ണ അർത്ഥത്തിൽ ഒരു വീട് വെച്ചില്ല , പക്ഷെ ആഗ്രഹിചു , അതിനായി ഭൂമി വാങ്ങി, ഒരു കെട്ടിടം പണിഞ്ഞു , ശെരിക്കും ഉള്ള വീട് പണിയുന്നതിന് മുന്നേ അപ്പച്ചന്റെ സാമ്പത്തികം  തകർന്നു. പിന്നെ മക്കളുടെ നേതൃത്വത്തിൽ ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുഖ്യ കാർമികത്വം വഹിക്കുക എന്ന ചുമതല മാത്രമേ അപ്പച്ചനുണ്ടായുള്ളൂ . 1943 ൽ പണി തുടങ്ങിയ ആ പാതി വീട്  , പിന്നീട് ഇപ്പൊ കാണുന്ന തരത്തിൽ എത്തുന്നതിനു മുന്നേ പല പ്രാവശ്യം കൂട്ടിച്ചേർക്കലുകൾ, പ്രത്യേകിച്ച് വീട്ടിൽ കല്യാണങ്ങൾ നടക്കുമ്പോൾ. അങ്ങനെ അവിടെ താമസിച്ചവരോടോപ്പോം വളർന്ന വീടായിരുന്നു എന്റെ തറവാട് വീട്. അതിന്റെ കൂര ഭാഗം അന്ന് ഉണ്ടാക്കിയ പോലെ ഇന്നും നില നിർത്തിയിരിക്കുന്നു. എന്റെ ബാല്യകാലത്തിൽ ആ വീട് ഒരു സ്കൂൾ പോലെ ആണ് എനിക്ക് തോന്നിയത്. കിഴക്കു നിന്ന് പടിഞ്ഞാറു വരെ നീളത്തിൽ ഒരു ഹാൾ , നടുക്ക് കൂടെ ഒരു വഴി, ഇരു വശത്തും ചെറിയ മുറികൾ. പിന്നെ പിറകു വശത്തു നീളത്തിൽ അറപ്പുര , മുൻവശത്തെ നീണ്ട വരാന്ത .. ആ വരാന്തയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇരുന്നു നിര ങ്ങുന്ന ചാച്ചി, ചാച്ചൻ, തിരുമേനി ... മൗനമായിരുന്നു അപ്പച്ചൻ, അടുക്കളയിൽ നിന്ന് വരാന്ത വരെ എത്തി നോക്കിയിട്ടു എന്തൊക്കെയോ ആത്മഗതങ്ങൾ പറഞ്ഞു തിരിച്ചു നടക്കുന്ന അമ്മച്ചി , കലപില കലപില പറഞ്ഞു ഓടി നടക്കുന്ന ഞങ്ങൾ 6 പിള്ളേർ (5 വയസു മുതൽ 14 വയസുവരെ പ്രായമുള്ളവർ )ഇതൊക്കെ അന്നത്തെ സ്ഥിരം കാഴ്ചകൾ ആയിരുന്നു ഞങ്ങളുടെ വീട്ടിൽ ... തൊട്ട് മുകളിലത്തെ ഭാഗത്തിൽ ചാച്ചൻ വീട് വെച്ചിരുന്നു , 80 കളിൽ .. 

ഇങ്ങനയൊക്കെ ഒരു പാകമാകാത്ത പരുവത്തിൽ കിടന്ന ഞങ്ങളുടെ വീട് വീണ്ടും ഒന്ന് പരുവപ്പെടുത്താൻ ചാച്ചിക്കു കഴിഞ്ഞത് അപ്പച്ഛന്റേം അമ്മച്ചീടേം മരണത്തിനു ശേഷം 96 -99 കാലഘട്ടത്തിൽ ആണ്.  എന്റെ കൗമാര ഘട്ടത്തിന്റെ അവസാന, ആയപ്പോഴാണ് ചാച്ചിക്കു ആ വീട് ഒന്ന് തീർക്കാൻ കഴിഞ്ഞത്. അതിനു ശേഷം കഴിഞ്ഞ  വർഷങ്ങളിൽ മുഖം മിനുക്കുകൾ , സൗകര്യങ്ങൾ കൂട്ടൽ തുടങ്ങിയവ അല്ലാതെ വേറെ ഒരു മരാമത്തു പണികളും അവിടെ നടന്നിട്ടില്ല. എന്ന് വെച്ചാൽ 43 -ഇൽ പണിഞ്ഞ വീടിനു ഒരു പൂർണത വന്നപ്പോഴേക്കും 50 വര്ഷം എടുത്തു എന്ന് സാരം.

ഇനി ചാച്ചന്റെ വീട്ടിലേക്കു വരാം. ഇന്ന്  സ്ഥിര വരുമാനം ഉള്ള ആൾക്കാർക്ക്   ഒരു വീട് വെക്കുക എന്നത് വലിയ പ്രയാസം ഉള്ള കാര്യം അല്ല. പക്ഷെ അന്ന് ചിട്ടി , പണയം, PF , പിന്നെ കൈ വായ്പ , ഇവയല്ലാതെ വേറെ ഒരു വഴിയുമില്ല വീട് വെക്കാൻ. അത് കൊണ്ട് തന്നെ അതിനു അതിന്റേതായ സമയവും കുറവുകളും ഉണ്ടാവും. അങ്ങനെ വെച്ച വീടാണ് ചാച്ചന്റെ വീട്. അവര് 6 പേരുള്ള വലിയ കുടുംബത്തിന് കൊറേ പരിമിതിയായിരുന്നു ആ വീട്ടിൽ .അതുപോലെ കാറ്റിന്റെ യും വെളിച്ചത്തിന്റെയും ദിശ ശെരിയായ രീതിയിൽ അല്ല എന്ന്  പല പ്രാവശ്യം തോന്നിയിട്ടുണ്ട്.  ഏതായാലും എല്ലാ പരിമിതികളെയും മറികടന്നു ചാച്ചനും മറ്റേമ്മയും അവരുടെ കുടുംബം ഭംഗിയായി മുന്നോട്ടു നീക്കി.   പഠനം, ജോലി, വിവാഹം തുടങ്ങിയ എല്ലാ പ്രധാന കാര്യങ്ങളും ആ വീട്ടിൽ നടന്നു. ചാച്ചനും മറ്റേമ്മയും ആയുസ്സിന്റെ നല്ലൊരു ഭാഗവും അവിടെ ചിലവഴിച്ചു കഴിഞ്ഞു..പക്ഷെ  ചാച്ചൻ വീടിന്റെ പൂര്ണതയില്ലായ്മയിൽ ഖിന്നനായിരുന്നു എന്ന് തോന്നുന്നു. പല വട്ടം ആ തോന്നൽ വല്ലാണ്ടെ അലട്ടിയതായി തോന്നുന്നു. തത്കാലം ചാച്ചൻ അവിടെ നിൽക്കട്ടെ , എന്റെ കാര്യത്തിലേക്കു വരാം.


അപ്പച്ചനും ചാച്ചിക്കും  ലഭിക്കാതെ പോയ ആ വീട് വെക്കൽ ഭാഗ്യം എനിക്ക് ഉണ്ടായി. ഞാൻ ഇപ്പൊ എന്റെ കഴിഞ്ഞ 25 വർഷത്തെ പ്രവാസ ജീവിതത്തിൽ 10 -15 വീടുകളിൽ താമസിക്കുകയോ വാങ്ങുകയോ വിൽക്കുകയോ നിര്മിക്കുകയോ ചെയ്തിട്ടുണ്ട് . അതിൽ ഏറ്റവും നല്ലത് (ചെങ്കുളത്തെ വീട് കഴിഞ്ഞാൽ ) എന്ന് എനിക്ക് തോന്നിയ വീട്ടിൽ ആണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. എന്നാൽ അത് ഞാൻ നിർമ്മിച്ച വീടല്ല താനും..എന്ത് കൊണ്ട് അത് നല്ലതു ആയി ?  ഒരു വീട് എന്ന നിലയിൽ അതിനു ഒരു പൂർണത അനുഭവപ്പെടുന്നു എന്നുള്ളതാണ് കാരണം. ബാംഗ്ലൂരിൽ ഞാൻ പണികഴിപ്പിച്ച വീടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. വളരെ അധികം പോസിറ്റീവ് എനർജി തരുന്നതാണ്. എങ്കിലും മനസ്സിൽ ഒരു പൂർണ തൃപ്തി എവിടെയോ തോന്നുന്നില്ല . കൊറെയൊക്കെ വീട് നിൽക്കുന്ന ചുറ്റുപാടുകൾ മൂലം ആകാം. പിന്നെ അവിടെ എനിക്ക് അധിക കാലം താമസിക്കാൻ കഴിഞ്ഞില്ല .  വീടിന്റെ സൗകര്യങ്ങളും അതിന്റെ ഒരു ശരീര ഭാഷയും എന്നെ സംബന്ധിച്ച് സന്തോഷം നൽകുന്നുണ്ടെങ്കിലും. ആ വീട് എന്നെ ഇപ്പൊ മോഹിപ്പിക്കുന്നില്ല . എന്റെ സായംകാലം അതിൽ ചെലവഴിക്കാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നില്ല . എന്നെ സംബന്ധിച്ച് വീട്, കുടുംബത്തിലേക്ക് പരിണാമം ചെയ്യപ്പെടുന്ന ഒരു പ്രക്രിയയിൽ (transformation of house to home) ആണ് അത് ഒരു പൂർണതയിൽ എത്തുന്നത്. അവിടെ നമ്മൾ കൂടുതൽ കാലം കഴിയാൻ ആഗ്രഹിക്കും . മനസിനും ശരീരത്തിനും അത് നൽകുന്ന ഊർജം ചെറുതല്ല . വെറും നശ്വരമായ ഒരു കെട്ടിടം ആണെങ്കിലും അത് നമ്മളെ മാടി വിളിക്കും. ഞാൻ ബാംഗ്ലൂരിൽ ആദ്യം താമസിച്ച ഒരു മൂന്നു മുറി ഫ്ലാറ്റും എനിക്ക് സന്തോഷം തരുന്ന ഒരു സ്ഥലം ആയിരുന്നു. ഒരു പാട് പരിമിതികൾക്കിടയിൽ ഞങ്ങൾ 6 -7 പേര് വരെ ഒതുങ്ങി ജീവിച്ചിരുന്ന സ്ഥലം.എന്റെ ജീവിതത്തിലെ ഒരു പാട് നിർണായക ചുവടുകൾക്കു വേദിയായ സ്ഥലം ആണ് ആ ഫ്ലാറ്റ് . അപ്പോൾ പറഞ്ഞു വന്നത്, ഒരു വീട്ടിൽ കൂടുതൽ കാലം ജീവിച്ചു എന്നത് കൊണ്ട് മാത്രം അവിടെ പൂർണതയുള്ള , ആത്മസന്തോഷം തരുന്ന ഒന്നായി ആ കെട്ടിടം മാറുന്നില്ല .മറിച്ചു നമ്മൾ കടന്നു പോകുന്ന വഴികളിൽ നമ്മുടെ വാസ സ്ഥലം ഒരു പ്രത്യേക ഘട്ടത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെങ്കിൽ ചെലപ്പോൾ അതൊരു പൂർണതയുള്ള ഭവനം ആയി മാറും . നമ്മുടെ ചുറ്റുപാടുകളും അരികെ താമസിക്കുന്നവരും പിന്നെ ആ ഭവനത്തിനുള്ളിൽ താമസിക്കുന്നവരുടെ മനോഭാവവും ഒരു പക്ഷെ അതിൽ നിർണായക ഘടകങ്ങൾ ആയേക്കാം .. 

ചാച്ചന്റെ വീട്ടിലേക്കു തിരിച്ചു വരാം. എന്റെ കുട്ടികാലത്തെ play ground ആയിരുന്നു മേലെ വീട്ടിന്റെ അതിരിനോട് ചേർന്ന ഭാഗം. അവിടെ പോയി, അപ്പുറത്തെ വീട്ടിലെ ഷാജിയോടോപ്പോം ക്രിക്കറ്റ് കളിക്കുക ആയിരുന്നു കൊറേ വർഷങ്ങൾ എന്റെ വിനോദം ... പാവം മറ്റേമ്മയും ചാച്ചനും എന്റെ ക്രിക്കറ്റ് കളി കാരണം പൊറുതി മുട്ടിയിട്ടുണ്ടാവണം , പക്ഷെ എനിക്കതൊന്നും പ്രശ്നമല്ലല്ലോ ..ഏതായാലും 10 കഴിഞ്ഞതോടെ കളി കഴിഞ്ഞു. മിക്കവാറും വാരാന്ത്യങ്ങളിൽ ഞാനോ , ബിന്ദുവോ , ഞങ്ങൾ രണ്ടുപേരുമോ അവിടെ പോയി അവിടുത്തെ ഞെരുങ്ങി കഴിയുന്ന മൂന്നു മുറികളും കയ്യേറുമായിരുന്നു. മറ്റേമ്മ തരുന്ന ചോറും ഉണ്ട് , പ്രസാദച്ചന്റെ കൂടെ കത്തി വെച്ച് , പൊടിമോൻഅച്ചായന്റെ കൂടെ വഴക്കുണ്ടാക്കി , സുജച്ചേച്ചിയുടെ കൂടെ പ്ലാവില കിരീടം ഉണ്ടാക്കി ജീവിച്ചിരുന്ന ഒരു ബാല്യം  ഞാൻ ഇന്ന് ഒരു ഗൃഹാതുരത്വത്തോടെയും ചെറു ചിരിയുടെയും ഓർക്കാൻ ആഗ്രഹിക്കുന്ന വീടോർമ്മകൾ ആണ്. ഒരു വേനൽ അവധിക്കാലത്തും വീടുകൾ മത്സരിച്ചു ഉണ്ടാക്കിയ പൊടിമോനച്ചനും പ്രകാശ് അച്ചനും ഇന്നത്തെ അവരുടെ സാമൂഹിക സ്ഥിതികളുടെ നേർകാഴ്ച ആയിരുന്നു എന്ന് അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. പൊടിമോനാച്ച വളരെ സ്ട്രോങ്ങ് ആയി വീടുണ്ടാക്കിയപ്പോൾ അച്ചന്റെ വീട് മനോഹരം ആയിരുന്നു. പിൽക്കാലത്തു പൊടി, എഞ്ചിനീയർ ആയി, അച്ചന് പള്ളീൽ അച്ചനും ആയി. വല്ലാത്തൊരു കാവ്യ നീതി.. ഓണക്കാലത്തു , മേലെ വീട്ടിനു മുന്നിൽ ഉണ്ടായിരുന്ന പ്ലാവിൽ കെട്ടിയ  ഊഞ്ഞാലിൽ രണ്ടു തരo ഊഞ്ഞാലിൽ തൂങ്ങിയ ബാല്യം . അങ്ങനെ എത്രയോ സന്തോഷകരവും മനോഹരവും ആയ ഓർമകളുടെ സമഞ്ജസ സമ്മേളനം ആയിരുന്നു ഞങ്ങൾക്കെല്ലാം മേലെ വീട്. ഞങ്ങളുടെ കസിൻസ് ഒക്കെ അവധിക്കാലത്തും വീട്ടിൽ വരുമ്പോൾ, രണ്ടു വീടുകളും ഉണരും . ഷിജു,കൊച്ചുമോൻ, ഷിബു, ഷീബ, അമ്പലത്തിങ്കലയിലെ അനിൽ, തേവലക്കരയിലെ ചേച്ചിമാർ , കൊട്ടാരക്കയിലെ പിള്ളേർ ഇവരൊക്കെ ചെങ്കുളത് വരുമ്പോൾ, മേലെ വീടും താഴെ വീടും ഒരുപോലെ ആക്റ്റീവ് ആകുമായിരുന്നു.  തിരുമേനിയുടെ ഏറെക്കാലം ഉള്ള വിശ്രമ സങ്കേതം ആയി മേലെ വീട് മാറുന്ന കാഴ്ചയും  (90-2008) കണ്ടു. 

ഇങ്ങനെയൊക്കെയുള്ള ഈ വീട് , കഴിഞ്ഞ 8 -10 വർഷമായി ഒരു മൗനത്തിന്റെ വാല്മീകത്തിൽ ഒതുങ്ങിയ പോലെ ആയിരുന്നു , ഈ അടുത്ത കാലത്തു ചാച്ചൻ ആ നടുക്കുന്ന പ്രഖ്യാപനം നടത്തുന്ന വരെ.

ചാച്ചൻ കുറച്ചു നാല് ആശുപത്രിയിൽ ആയപ്പോൾ ഒന്ന് വിഷമിച്ചു, അത് കഴിഞ്ഞു വീട്ടിൽ തിരിച്ചു വന്നപ്പോൾ, ഇത്ര നാളായി അടക്കി വെച്ചിരുന്ന ആഗ്രഹം ഉറക്കെ പറഞ്ഞു. എനിക്ക് ഈ വീട് പോരാ . അതിൽ ഒരു പാട് കുറവുകൾ ഉണ്ട്. എന്റെ ശിഷ്ടകാലം ഈ വീട്ടിൽ ഇങ്ങനെ കഴിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല ....
 ആളുകളൊക്കെ വല്ലാണ്ടെ ഷോക്കായി ചാച്ചന്റെ വികാര നിർഭരമായ ഈ പ്രഖ്യാപനത്തിൽ . ഞാനും കൊറേ നേരം എടുത്തു ഒന്ന് നോർമൽ ആകാൻ. പക്ഷെ പിന്നീട് ഞാൻ അല്പം പിൻവാങ്ങി ഇരുന്നു ആലോചിച്ചപ്പോൾ , ചാച്ചൻ പറയുന്നതിലും കാര്യം ഉണ്ടല്ലോ എന്ന് തോന്നി . നിവൃത്തി ഇല്ലാതെ മാത്രം ഏറെ നാൾ കഴിഞ്ഞ വീട്, ഇപ്പോൾ തന്റെ ശാരീരിക ക്ഷീണ അവസ്ഥയിലും മുന്നോട്ടു നോക്കാനുള്ള ആർജവത്തോടെ ചാച്ചനും മറ്റേമ്മയും ചേർന്നെടുത്ത ആ തീരുമാനം. അത് വളരെ മനോഹരമായി നടത്തി കൊടുക്കുക എന്ന് മാത്രമേ മക്കൾക്കു ചെയ്യാനുള്ളൂ. ഏതായാലും ഒരു വീട് വെച്ച് എന്ന് കരുതി അവിടെ ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാകാൻ പോകുന്നില്ല  . അപ്പോൾ പിന്നെ അവരുടെ സന്തോഷം, മനസമാധാനം , പൂർണത ഇതൊക്കെയല്ലേ പ്രധാനം. അതെ അതൊക്കെ മാത്രം ആണ് പ്രധാനം. വേണമെങ്കിൽ  വിമർശിക്കാം, ഈ പൈസ പാവങ്ങൾക്ക് കൊടുത്തിരുന്നേൽ ഇത്ര ജീവിതം രക്ഷപെട്ടേനെ , അല്ലേൽ ആ പൈസ കൊണ്ട് വേൾഡ് ടൂർ പോകാമായിരുന്നില്ലേ , കൊച്ചു മക്കൾക്കു കൊടുക്കരുന്നില്ലേ, അങ്ങനെ ചെയ്യരുന്നില്ലേ, ഇങ്ങനെ ചെയാറുന്നില്ലേ അങ്ങനെ ഒരുപാട്  വേണമെങ്കിൽ പറയാം പക്ഷെ ആത്യന്തികമായി നമുക്ക് നമ്മുടെ സന്തോഷവും പ്രധാനം അല്ലെ ? ആണ് , അപ്പോൾ ചാച്ചന്റെ ഈ തീരുമാനത്തിന് ഒരു നൂറു കയ്യടി കൊടുക്കാം. പിന്നെ ഈ പറഞ്ഞ പണം വിപണിയിൽ ഇറക്കിയത് കൊണ്ട് അവിടെ ഉണ്ടായ ഒരു ചലനവും നമ്മൾ കാണണം അല്ലെ. ഷണ്മുഖം മേസ്തിരിക്കും ഇതൊരു നിയോഗം ആണ്. പുള്ളിയുടെ അപ്പനും, ചേട്ടനും കൂടെ വെച്ച വീടിന്റെ കുറവുകൾ 45 വര്ഷങ്ങള്ക്കു ശേഷം പുള്ളിയും മകനും ചേർന്ന് നികത്തുന്ന കാലത്തിന്റെ മനോഹരമായ കാവ്യനീതി...

ഏതായാലും അവിടെ ഒരു മനോഹരമായ പുതിയ വീട് ഉയരുകയാണ് . നിങ്ങളെ പോലെ ഞാനും വളരെ ആകാക്ഷയോടെ പുതിയ വീട് കാണാൻ കാത്തിരിക്കുന്നു. ചാച്ചനും മറ്റേമ്മയും പുതിയ  വീട്ടിലേക്കു എത്രയും പെട്ടെന്ന് താമസം മാറ്റി , അങ്ങനെ ചാച്ചന്റെ പുരുഷായുസ്സിന്റെ പൂർണതയിലേക്ക് നടന്നടുക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. വീടുകൾ കൂടുകൾ ആകട്ടെ, കൂടുമ്പോൾ ഇമ്പങ്ങളുണ്ടാകുന്ന കുടുംബങ്ങൾ ആകട്ടെ...അങ്ങനെ പുരുഷായുസ്സുകൾ കൂടുതൽ അർത്ഥപൂർണം ആകട്ടെ.. അല്ലേൽ അത് വേണ്ട.ഇപ്പോഴത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പരിധിയിൽ,പകരം കൊറച്ചൂടെ ലിംഗപരമല്ലാത്ത  വാക്കുണ്ടോ . ഒരു മനുഷ്യായുസ്സ് എന്ന് പറഞ്ഞാലോ? , നമുക്ക് വീട് കാണാന് പോകാം , അപ്പൊ വരികയല്ലേ എല്ലാരും ...... നമ്മുടെ പുതിയ മേലെ വീട് കാണാൻ,  കൂട്ടറഴികത്തു 'പുത്തൻ 'വീട്ടിലേക്കു...
ശുഭദിനം 🙏