ശാലിനി അന്നും പതിവുപോലെ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു. ആ ഒരു മണിക്കൂർ യാത്ര അവളെ സംബന്ധിച്ച് സ്വന്തം ലോകത്തേക്കുള്ള വാതിലായിരുന്നു. ചിലപ്പോൾ അവൾ ജനാലയ്ക്കപ്പുറത്തെ കാഴ്ചകളിലേക്ക് നോക്കി സംഗീതം ആസ്വദിക്കും, ചിലപ്പോൾ കയ്യിലുള്ള പുസ്തകത്തിന്റെ താളുകളിൽ മുഴുകും. സഹയാത്രികരുമായി സംസാരിച്ചിരിക്കാനും മടിയില്ല. എന്നാൽ, ഇതൊന്നുമല്ലാത്ത ദിവസങ്ങളിൽ അവൾ ഓർമ്മകളുടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടും.
അന്ന് അവളുടെ മനസ്സ് അല്പം അസ്വസ്ഥമായിരുന്നു. പ്രായം നാൽപത് കഴിഞ്ഞിരിക്കുന്നു. ശരീരം അതിന്റെ മാറ്റങ്ങളുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ട്. വിഷ്ണുവേട്ടനാകട്ടെ, ഇപ്പോൾ പഴയതുപോലെ യാതൊരു കരുതലുമില്ല. ഇന്നലെ രാത്രിയിലും എന്തൊക്കെയോ കാട്ടിക്കൂട്ടി, യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഒരു മരത്തിനെപ്പോലെ കൂർക്കം വലിച്ച് ഉറങ്ങി. 'ഇനി എന്നാണ് ഈ ആണുങ്ങളൊക്കെ സ്ത്രീകളുടെ മനസ്സ് മനസ്സിലാക്കാനും അവരെ തൃപ്തിപ്പെടുത്താനും പഠിക്കുന്നത്?' അവൾ സ്വയം ചോദിച്ചു. കാറ്റിലുലഞ്ഞ് മുഖത്തേക്ക് വീണ മുടിയിഴകൾ ഒതുക്കിക്കൊണ്ട് അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. പെട്ടെന്നാണ് ആ ചിന്ത വന്നത്—'ഓ, ഇനിയിപ്പോൾ ആര് നോക്കാനാണ്? നാൽപത് കഴിഞ്ഞില്ലേ...' ആലോചനകളിൽ മുഴുകിയിരുന്നതുകൊണ്ട് ഓഫീസ് എത്തിയത് അവൾ അറിഞ്ഞതേയില്ല.
ഓഫീസിലെ പതിവ് തിരക്കുകളും മാനേജരുടെ ശകാരങ്ങളും സഹപ്രവർത്തകരുടെ പരിദേവനങ്ങളും ഒക്കെയായി അഞ്ചുമണി കഴിഞ്ഞത് പെട്ടെന്നായിരുന്നു. ഇന്ന് മകൾ ദേവൂട്ടിക്ക് ഡാൻസ് ക്ലാസുള്ള ദിവസമാണ്. ഡാൻസ് ടീച്ചർ ദേവൻ മാഷ് ഭയങ്കര സ്ട്രിക്റ്റാണ്. വിഷ്ണുവേട്ടൻ അവളെ അവിടെ കൊണ്ടാക്കിയിട്ടുണ്ടാകും, ആറുമണിയാകുമ്പോൾ പോയി പിക്ക് ചെയ്യണം.
ശാലിനി വേഗം ദേവൻ മാഷിന്റെ ഡാൻസ് ക്ലാസിലേക്ക് നടന്നു. അവിടെ പതിവായി എത്താറുള്ള മലയാളി ചേച്ചിമാരുണ്ട്—ദേവിയേടത്തിയും റുക്സാനയും ലക്ഷ്മിയും ഭാനുമതിയുമൊക്കെ. എല്ലാവരും സമപ്രായക്കാരായതുകൊണ്ട് അവരുടെ ചർച്ചകളെല്ലാം ഒരേ വിഷയങ്ങളിലായിരുന്നു കറങ്ങിത്തിരിഞ്ഞിരുന്നത്.
ദേവൻ മാഷിന് ദേവൂട്ടിയെ വലിയ കാര്യമാണ്. 'പിറക്കാതെ പോയ മോളാണ്' എന്നാണ് മാഷ് പറയാറുള്ളത്. എന്നാൽ ഈയിടെയായി മാഷിന് തന്നോട് കുറച്ച് കൂടുതൽ താല്പര്യമുണ്ടോ എന്ന് ശാലിനിക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. 'ഛെ! മോളുടെ മാഷല്ലേ, അങ്ങനെയേ ഉണ്ടാകൂ...' അവൾ സ്വയം തിരുത്തി. എങ്കിലും, ശാലിനിയുടെ കണ്ണുകൾ ഇടയ്ക്കിടെ മാഷിനെ ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. 45 കഴിഞ്ഞെങ്കിലും കണ്ടാൽ ഒരു 35-നപ്പുറം തോന്നിക്കില്ല. സാധാരണ മലയാളി അമ്മാവന്മാരെപ്പോലെ കുടവയറില്ല. നല്ല വിരിഞ്ഞ നെഞ്ചും, അതിൽ പടർന്ന രോമാവൃതമായ ശരീരവും... കണ്ടാൽ പഴയ അരവിന്ദ് സ്വാമിയുടെ ഒരു ലുക്ക്! മനസ്സിൽ 'ഉയിരേ...' എന്ന റഹ്മാൻ ഗാനം തള്ളിക്കയറി വന്നു.
"നീ എന്താടി ഇങ്ങനെ ആലോചിച്ചിരിക്കുന്നത്?" ലക്ഷ്മിയുടെ പെട്ടെന്നുള്ള ചോദ്യമാണ് ശാലിനിയെ ദേവൻ സാറിൽ നിന്നും ഉണർത്തിയത്. ലക്ഷ്മി എന്തൊക്കെയോ സംസാരിച്ച കൂട്ടത്തിൽ പെട്ടെന്ന് പറഞ്ഞു: "ദേവൻ സാറിനെ കാണാൻ നല്ല ലുക്കാല്ലേ..."
കേട്ടപാടെ ശാലിനിയുടെ മുഖം ചുവന്നുതുടുത്തു. ലക്ഷ്മി അത് ശ്രദ്ധിക്കാതിരിക്കാൻ അവൾ വേഗം മുഖം താഴ്ത്തി. അപ്പോഴേക്കും "അമ്മേ, വിശക്കുന്നു..." എന്ന് പറഞ്ഞ് ദേവൂട്ടി ഓടിവന്നു. ദേവൻ സാറിനോടും മറ്റ് കൂട്ടുകാരികളോടും യാത്ര പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തി കുളിക്കാൻ കയറിയപ്പോൾ, മേനിയിലൂടെ ഒഴുകിയിറങ്ങിയ ചൂടുവെള്ളത്തിനൊപ്പം അവളുടെ മനസ്സിൽ മുഴുവൻ ദേവനായിരുന്നു. നിയന്ത്രണങ്ങൾ ഭേദിച്ച് അവളുടെ വികാരങ്ങൾ നൂലുപൊട്ടിയ പട്ടം പോലെ പറന്നുനടന്നു. അറിയാതെ അവളുടെ വിരലുകൾ കവിത രചിച്ചു... ആ അനുഭൂതിയുടെ ആനന്ദാതിരേകത്തിൽ അവൾ മനസിന്റെ പിരിമുറുക്കങ്ങൾ അയച്ചു വിട്ടു.
കുളി കഴിഞ്ഞ് മുറിയിലേക്ക് വന്ന ശാലിനിയെ വിഷ്ണു ഒന്ന് സൂക്ഷിച്ചുനോക്കി. എന്നും മുഖം വീർപ്പിച്ചുനടക്കുന്ന ഭാര്യയുടെ മുഖത്ത് ഇന്ന് ചെറിയൊരു ചുവപ്പും പ്രസന്നതയുമുണ്ട്. പോരാത്തതിന് ഒരു മൂളിപ്പാട്ടും!
"എന്താ ഇന്ന് വലിയ സന്തോഷത്തിലാണല്ലോ? മുതലാളി ബോണസ് വല്ലതും തന്നോ?" വിഷ്ണു തമാശയായി ചോദിച്ചു.
"ഓഹോ! ഇങ്ങേരുടെ ഒരു കാര്യം. കാശ് മാത്രമാണോ മനുഷ്യജീവിതം? വേറെയും കാര്യങ്ങളില്ലേ ഈ ലോകത്ത്..." ശാലിനി പരിഭവത്തോടെ പറഞ്ഞു.
"അങ്ങനെയല്ലടോ... നമ്മൾ ഈ മധ്യവയസ്സിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലല്ലേ? കാശുണ്ടാക്കാതെ എന്ത് ചെയ്യും?" വിഷ്ണു തന്റെ ന്യായീകരണം നിരത്തി. വിഷ്ണുവിന് എല്ലാ കാര്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ്. ഇപ്പോൾ തന്നെ നാട്ടിൽ രണ്ട് വീടുണ്ട്, അതിലൊന്ന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. കൂടാതെ രണ്ട് ഏക്കർ കൃഷിസ്ഥലത്ത് വാഴയും കവുങ്ങും കുരുമുളകുമൊക്കെ കൃഷി ചെയ്യുന്നുമുണ്ട്. റിട്ടയർ ചെയ്യുമ്പോൾ ഇതൊക്കെ നോക്കി നടത്തണമെന്നാണ് പുള്ളിയുടെ പ്ലാൻ. ഇതിനായി വലിയ തുക വായ്പയെടുത്ത്, വീണ്ടും ദുബായിലേക്ക് വന്ന് ഓവർടൈം ജോലി ചെയ്ത് പണമുണ്ടാക്കുന്ന ഒരു തിരക്കുപിടിച്ച ജീവിതം—ഒരു ചാക്രികവട്ടം പോലെ അത് തുടരുകയാണ്. അങ്ങനെയുള്ള ഒരാളോട് തന്റെ മനസ്സിലെ മൃദുലമായ വികാരങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാനാണ്? ശാലിനി നിരാശയോടെ മുടി കെട്ടിവെച്ച് കിടക്കയിലേക്ക് ചരിഞ്ഞു.
പെട്ടെന്നാണ് വിഷ്ണുവിന്റെ ആ ചോദ്യം വന്നത്: "നീ വല്ല പ്രേമത്തിലും പെട്ടോടോ?"
പതിനഞ്ച് വർഷമായി കൂടെ ജീവിക്കുന്ന ആളാണ് ചോദിക്കുന്നത്, മറുപടി പറയേണ്ടതുണ്ട്. പക്ഷേ, അവൾ ഒന്നും പറഞ്ഞില്ല. പകരം ഒരു മൂളലോടെ വിഷ്ണുവിന് അഭിമുഖമായി തിരിഞ്ഞു കിടന്നു.
'ഛെ! ചോദിക്കേണ്ടായിരുന്നു,' വിഷ്ണു മനസ്സിൽ കരുതി. 'ഇന്നിനി ഒന്നും നടക്കാൻ പോകുന്നില്ല.' അവൻ ശാലിനിയെ ചേർത്തുപിടിച്ച് മൃദുവായി ഒന്ന് തലോടി. കുറച്ചു കഴിഞ്ഞപ്പോൾ ചെറുതാളത്തിൽ മുഴങ്ങുന്ന അവളുടെ കൂർക്കംവലി കേട്ടപ്പോഴാണ് ശാലിനി ഉറങ്ങിയെന്ന് വിഷ്ണുവിന് മനസ്സിലായത്.
ചെറിയൊരു ദീർഘനിശ്വാസത്തോടെ വിഷ്ണു തിരിഞ്ഞുകിടന്നു. അവനും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു—നാളെ വീണ്ടും തുടങ്ങേണ്ട തിരക്കുകളുടേയും അധ്വാനത്തിന്റേയും മറ്റൊരു ദിവസത്തെ വരവേൽക്കാനായി...